കോഴിക്കോട്: മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ് രംഗത്ത്. കോഴിക്കോട് വാകയാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കറിനും പള്ളിക്കമ്മിറ്റിക്കുമെതിരെയുമാണ് പരാതി. ഒന്നിലധികം തവണ പോക്സോ കേസിൽ അറസ്റ്റിലായിട്ടും ഇയാൾ വീണ്ടും മദ്രസ അധ്യാപകനായി തുടരുകയാണെന്ന് അതിജീവിതയുടെ പിതാവ് ജനം ടിവിയോട് പറഞ്ഞു.
2023 ലാണ് ഏഴാം ക്ലാസുകാരിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഫോണിൽ വീഡിയോ കാണിച്ച് തരാമെന്ന് പറഞ്ഞ് മൂന്ന് തവണയാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. പിന്നീട് കുട്ടിയുടെ പിതാവ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഇപ്പോഴും വീണ്ടും മറ്റ് മദ്രസകളിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ്.
കേസ് ഒത്തു തീർപ്പാക്കാൻ ആണ് പള്ളിയിൽ നിന്നും ആവശ്യപ്പെട്ടതെന്ന് വേദനയോടെ അതിജീവതയുടെ പിതാവ് പറയുന്നു. 2019ൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. 2023 ലും 2024 ലും അബൂബക്കർ സമാന കുറ്റകൃത്യം ആവർത്തിച്ചു. സമസ്തയിൽ പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. എപി വിഭാഗം പറയുന്നത് ഇകെ വിഭാഗം ആയത് കൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്. ഇത്തരമൊരു വ്യക്തിയെ വീണ്ടും കുട്ടികളെ പഠിപ്പിക്കുന്ന ചുമതലയിൽ തുടരാൻ അനുവദിച്ചത് ഗൗരവമായ വിഷയമാണ്. ഇത്തരം ലൈംഗിക വൈകൃതം നടത്തുന്നവർക്ക് പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് കുറ്റകൃത്യം ആവർത്തിക്കുന്നതെന്ന് ജനം ടിവിയോട് പറഞ്ഞു.















