ന്യൂഡല്‍ഹി: ദീര്‍ഘകാല നിരാഹാര സമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നോ ശാരീരിക സ്വയംഭരണാവകാശം ലംഘിച്ചെന്നോ പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മെഡന്റ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ നിരീക്ഷണം. സ്വമേധയാ ആശുപത്രിയില്‍ പ്രവേശിക്കാന്‍ വാങ്ചുക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ചികിത്സ അദ്ദേഹത്തിന്റെ സമ്മതത്തോടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ബലപ്രയോഗമോ ശാരീരിക സ്വയംഭരണാവകാശ ലംഘനമോ ഉണ്ടായെന്ന ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഏകദേശം 18 ദിവസമായി നിരാഹാര സമരത്തിലായ വാങ്ചുക്കിന്റെ രക്തത്തിലെ പഞ്ചസാരയുടെയും പൊട്ടാസ്യത്തിന്റെയും അളവ് അപകടകരമായി കുറഞ്ഞതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയെ അറിയിച്ചു.
ദീര്‍ഘനേരത്തെ ഉപവാസവും നിര്‍ജലീകരണവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വാങ്ചുക്കിന് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലീസിനും സഫ്ദര്‍ജംഗ് ആശുപത്രി അധികൃതര്‍ക്കും നോട്ടീസ് അയച്ച കോടതി മൂന്ന് ദിവസത്തിനകം വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നിലവില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.















