പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് കോടതി. വെറും 56 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതാണ് കോടതിയുടെ പ്രത്യേക പ്രശംസയ്‌ക്ക് ഇടയാക്കിയത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് കേസ് തെളിയിച്ചതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ കോടതി പൂർണമായും അംഗീകരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വിചാരണയ്‌ക്കിടെ പ്രതിഭാഗം അഭിഭാഷകൻ ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നുവെന്നും, ആ ചോദ്യങ്ങളെയെല്ലാം കൃത്യമായി നേരിടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. 2025 ഫെബ്രുവരി 3-ന് മുൻ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ മോക് ട്രയൽ അന്വേഷണത്തിന് വലിയ സഹായമായെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആ മോക് ട്രയലിൽ മുൻ ഡിഐജി പ്രതിഭാഗം അഭിഭാഷകന്റെ വേഷവും മുൻ എസ്.പി. അജിത് കുമാർ ജഡ്ജിയുടെ വേഷവും ഏറ്റെടുത്തപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തെ പ്രതിനിധീകരിച്ചായിരുന്നു വിചാരണ പരിശീലനം നടത്തിയത്.
മോക് ട്രയലിൽ ചോദിച്ചതിലുപരി കാര്യമായ പുതിയ ചോദ്യങ്ങൾ പിന്നീട് കോടതിയിലും ഉയർന്നില്ലെന്നും, വിചാരണയ്‌ക്ക് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകൾ അന്വേഷണത്തിന് നിർണായകമായെന്നും അന്വേഷണ സംഘം പറഞ്ഞു.
ദൃക്സാക്ഷികളെ കണ്ടെത്തുന്നത് ഏറെ ദുഷ്കരമായിരുന്നുവെന്നും, പിന്നീട് കണ്ടെത്തിയ പ്രധാന സാക്ഷിയായ ഗിരീഷ് കോടതിയിൽ കൂറുമാറിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാന സാക്ഷികളുടെ മൊഴികൾ ക്രിമിനൽ നടപടിക്രമപ്രകാരം മുൻകൂട്ടി രേഖപ്പെടുത്തിയിരുന്നു. ഭാവിയിൽ മൊഴിമാറ്റത്തിന് സാധ്യത കണക്കിലെടുത്ത് അവരുടെ Google Timeline വിവരങ്ങളും ശേഖരിക്കുകയും, സംഭവസമയത്ത് അവർ ഉണ്ടായിരുന്ന സ്ഥലങ്ങളുടെ കൃത്യമായ മാപ്പ് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു സമാധാനപരമായ സമീപനത്തിലൂടെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച പ്രഗൽഭനായ അഭിഭാഷകനായിരുന്നുവെന്നും, പ്രതിക്ക് പ്രതികൂലമാകുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും അന്വേഷണ സംഘം പ്രതികരിച്ചു.















