തിരുവനന്തപുരം: കേരളത്തിൽ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
പ്രധാനമായും പകൽ 11 മുതൽ ഉച്ചയ്‌ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. കഴിയുന്നതും ശുദ്ധജലം തന്നെ ഉപയോഗിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിന്റെ ആഘാതം കുറയ്‌ക്കാൻ സഹായിക്കും. പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാനും നിർദേശമുണ്ട്.
ചൂട് കൂടുന്നതോടെ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ, ഡംപിങ് യാർഡുകൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തത്തിനും തീ അതിവേഗം പടരുന്നതിനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഇവയ്‌ക്ക് സമീപം താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണം.
ചൂട് വർധിക്കുന്നതോടെ കാട്ടുതീയുടെ സാധ്യതയും ഉയരും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ പുലർത്തണം. കാട്ടുതീ ഉണ്ടാകാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതുണ്ട്. പരീക്ഷാക്കാലമാണെങ്കിൽ പരീക്ഷാഹാളുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികൾക്ക് കൂടുതൽ നേരിട്ട് വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ 3 വരെ കുട്ടികൾ നേരിട്ട് കടുത്ത ചൂടിൽപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
അങ്കണവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേക ശ്രദ്ധ പുലർത്തണം.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേക പരിചരണം ഉറപ്പാക്കണം.
തൊഴിലാളികൾക്കും ഡെലിവറി ജീവനക്കാർക്കും ജാഗ്രത
ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന ജീവനക്കാർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂടിൽ നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഉറപ്പാക്കുകയും ആവശ്യമായാൽ യാത്രയ്‌ക്കിടെ അൽപ്പസമയം വിശ്രമിക്കാൻ അവസരം നൽകുകയും വേണം.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ജോലിക്കിടെ ആവശ്യമായ വിശ്രമവും ഉറപ്പാക്കണം.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് 3 വരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും വേണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കി നിർജലീകരണം തടയാനും ശ്രദ്ധിക്കണം.
പൊതുപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളവും തണലും ലഭ്യമാണെന്ന് സംഘാടകർ ഉറപ്പാക്കണം. കഴിയുന്നതും 11 മുതൽ 3 വരെയുള്ള സമയത്ത് സമ്മേളനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
യാത്രയിലും വീട്ടിലും കരുതൽ
യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം. കൈയിൽ എപ്പോഴും കുടിവെള്ളം കരുതുന്നത് നല്ലതാണ്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ വെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കണം.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഇരുത്തി ഒരിക്കലും പോകരുത്. വാഹനത്തിനുള്ളിലെ താപനില അതിവേഗം ഉയരാൻ സാധ്യതയുള്ളതിനാൽ ഇത് ഗുരുതരമായ അപകടത്തിന് കാരണമാകാം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുന്ന സമയത്ത് പരമാവധി വെള്ളം സംഭരിക്കാനുമുള്ള നടപടികളും സ്വീകരിക്കണം. നിർജലീകരണം ഒഴിവാക്കാൻ ചെറിയ കുപ്പിയിൽ കുടിവെള്ളം എപ്പോഴും കൈയിൽ കരുതുന്നതും ശീലമാക്കണം.
ചൂടിനിടെ തലകറക്കം, അമിതമായ ക്ഷീണം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും വേണം. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വ്യക്തിഗത ജാഗ്രതയ്‌ക്കൊപ്പം സ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തൊഴിൽദാതാക്കളും പൊതുപരിപാടികളുടെ സംഘാടകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.















