ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടില്‍ അരങ്ങേറിയ കൂട്ടത്തല്ലില്‍ അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അച്ചടക്ക അന്വേഷണം പ്രഖ്യാപിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് ശേഷം സ്പാനിഷ് താരങ്ങള്‍ക്കെതിരെ നടന്ന കൈയേറ്റ സംഭവങ്ങളാണ് അന്വേഷണത്തിന് ആധാരം. പ്രതിരോധ താരം നഹുവല്‍ മൊളീന, മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡസ്, അര്‍ജന്റീനയുടെ സഹപരിശീലകനും മുന്‍ താരവുമായ ഫാബിയന്‍ അയാല എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്.
ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 36 പ്രകാരമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസിന്റെ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കുറ്റം തെളിഞ്ഞാല്‍ താരങ്ങള്‍ക്കും പരിശീലകസംഘത്തിനും മത്സരവിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നേക്കും.
സ്പാനിഷ് താരങ്ങള്‍ ലോകകപ്പ് കിരീടം ആഘോഷിക്കുന്നതിനിടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. സ്‌പെയിന്‍ നായകന്‍ റോഡ്രി ട്രോഫിയുമായി ആഘോഷിക്കാന്‍ ഓടുന്നതിനിടെ മൊളീന ഇടിച്ചുവീഴ്‌ത്തിയതായാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്നത്. തുടര്‍ന്ന് പരേഡസ് സ്പാനിഷ് താരം എറിക് ഗാര്‍സിയയുടെ കഴുത്തില്‍ പിടിക്കുകയും ഗാവിയെ തള്ളിയിടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാവിക്ക് നേരെ ബൂട്ട് എറിഞ്ഞെന്ന ആരോപണവും പരേഡസിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ സ്പാനിഷ് താരം ഡാനി ഒല്‍മോയെ അര്‍ജന്റീനയുടെ സഹപരിശീലകന്‍ ഫാബിയന്‍ അയാല കഴുത്തില്‍ പിടിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പരേഡസിന് റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെ തന്നെ എന്‍സോ ഫെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ ആഘോഷവും ഫിഫയുടെ അന്വേഷണ പരിധിയിലുണ്ട്. ‘മാല്‍വിനാസ് (ഫോക്ലാന്‍ഡ് ദ്വീപുകള്‍) അര്‍ജന്റീനയുടേതാണ്’ എന്ന സന്ദേശമുള്ള ബാനര്‍ ഉയര്‍ത്തിയാണ് താരങ്ങള്‍ ആഘോഷിച്ചത്. സ്റ്റേഡിയത്തിലേക്ക് രഹസ്യമായി കൊണ്ടുവന്ന ബാനറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ വേദികളില്‍ രാഷ്‌ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഫിഫയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നതിനാല്‍, ഈ സംഭവത്തിലും അര്‍ജന്റീന നടപടിക്ക് വിധേയരാകാന്‍ സാധ്യതയുണ്ട്.
ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം അര്‍ജന്റീനയുടെ പെരുമാറ്റം ഇതിനോടകം തന്നെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കളിക്കളത്തിലെ സംഘര്‍ഷത്തിനൊപ്പം സമ്മാനദാന ചടങ്ങിലെ പെരുമാറ്റവും വിവാദമായ സാഹചര്യത്തിലാണ് ഫിഫയുടെ നടപടി. അന്വേഷണം പൂര്‍ത്തിയായ ശേഷമാകും അച്ചടക്ക സമിതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക.















