തിരുവനന്തപുരം: ഹയർ സെക്കൻഡറി കരിയർ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരിയർ ഗൈഡൻസ് സർക്കുലറിൽ സംസ്കൃത വിഷയത്തെ ഒഴിവാക്കിയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ രംഗത്ത്. സംസ്കൃത ഭാഷയോട് വിവേചനപരമായ സമീപനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്ന് നാഷണൽ ടീച്ചേഴ്സ് യൂണിയൻ (എൻടിയു) ആരോപിച്ചു.
മറ്റ് വിഷയങ്ങൾക്കുള്ള ഭാവി തൊഴിൽ-ഉപരിപഠന സാധ്യതകൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നതും നിരവധി അധ്യാപകർ സേവനം അനുഷ്ഠിക്കുന്നതുമായ സംസ്കൃത വിഷയത്തെ പൂർണമായും ഒഴിവാക്കിയെന്നാണ് സംഘടനയുടെ വിമർശനം.
ആദ്യമായി പുറത്തിറക്കിയ ഉത്തരവിൽ പിഴവുകളുണ്ടെന്ന വിമർശനത്തെ തുടർന്ന് തിരുത്തൽ വരുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും, പിന്നീട് പുറത്തിറക്കിയ ‘സ്കീം ഓഫ് വർക്ക്’ സർക്കുലറിലും സംസ്കൃത വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിനെതിരെ അധ്യാപകർക്കിടയിലും പൊതുസമൂഹത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണെന്നും എൻടിയു വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് എല്ലാ വിഷയങ്ങൾക്കും തുല്യപരിഗണന ലഭിക്കേണ്ടതാണെന്നും, ഒരു വിഷയത്തെ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. സംസ്കൃത വിഷയത്തിന് അർഹമായ കരിയർ സാധ്യതകൾ സർക്കുലറിൽ അടിയന്തരമായി ഉൾപ്പെടുത്തി വിവേചനം അവസാനിപ്പിക്കണമെന്നും എൻടിയു ആവശ്യപ്പെട്ടു.
ആവശ്യം പരിഗണിക്കാത്ത പക്ഷം ജനാധിപത്യ രീതിയിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അധ്യാപക സംഘടനകൾ മുന്നറിയിപ്പ് നൽകി.















