ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനായിരുന്ന റയാന്‍ ടെന്‍ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മുന്‍ നെതര്‍ലന്‍ഡ്സ് ഓള്‍റൗണ്ടര്‍ ചുമതല ഒഴിയാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന-ടി20 പര്യടനമായിരുന്നു അദ്ദേഹത്തിന്റെ അവസാന ദൗത്യം. 2027 വരെ കരാര്‍ നീട്ടാന്‍ ബിസിസിഐ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെന്‍ ഡോഷേറ്റ് ഓഫര്‍ നിരസിച്ചത്.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായതിന് പിന്നാലെ 2024 ജൂലൈയിലാണ് ടെന്‍ ഡോഷേറ്റ് പരിശീലക സംഘത്തിന്റെ ഭാഗമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന് ദേശീയ ടീമില്‍ അവസരം ലഭിച്ചത്.

ബാറ്റിങ് പരിശീലനം, ഫീല്‍ഡിങ് ഡ്രില്ലുകള്‍, മത്സരതന്ത്രങ്ങള്‍ എന്നിവയില്‍ നിര്‍ണായക പങ്കുവഹിച്ച ടെന്‍ ഡോഷേറ്റിന്റെ കാലയളവില്‍ ഇന്ത്യ 2025 ഏഷ്യാ കപ്പും 2026 ടി20 ലോകകപ്പും സ്വന്തമാക്കി. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക പരമ്പരകളും ഇന്ത്യക്ക് നഷ്ടമായിരുന്നു. ടെന്‍ ഡോഷേറ്റിനൊപ്പം ഫീല്‍ഡിങ് പരിശീലകനായ ടി. ദിലീപും കാലാവധി പൂര്‍ത്തിയായതോടെ ടീമില്‍ നിന്ന് പടിയിറങ്ങിയിട്ടുണ്ട്.

ഇതോടെ ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തെ പുനഃസംഘടിപ്പിക്കാനുള്ള നടപടികളിലാണ് ബിസിസിഐ. അതേസമയം, ടെന്‍ ഡോഷേറ്റ് വീണ്ടും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലേക്ക് മടങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2012, 2014 സീസണുകളില്‍ കിരീടനേട്ടത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ഫ്രാഞ്ചൈസിയുടെ ഫീല്‍ഡിങ് പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ ടീമില്‍ തന്റെ ചുമതലകളില്‍ വ്യക്തതയില്ലായ്മ ഉണ്ടായിരുന്നതും ടെന്‍ ഡോഷേറ്റിന്റെ തീരുമാനത്തിന് കാരണമായെന്നാണ് സൂചന. ഫീല്‍ഡിങ് പരിശീലകനെന്ന പ്രത്യേക ചുമതല ലഭിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നതെങ്കിലും, വ്യക്തമായ ഉത്തരവാദിത്വമില്ലാത്ത സഹപരിശീലകനായാണ് തുടര്‍ന്നത്. ഇതും രാജിക്ക് പിന്നിലെ മറ്റൊരു കാരണമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share