ബെംഗളൂരു: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതികളായ ഭീകരർ കേരളത്തിൽ ഒളിവിലാണെന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ കൊച്ചി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. പ്രതികൾക്ക് ഒളിത്താവളങ്ങളും മറ്റ് സഹായങ്ങളും ഒരുക്കിയതായി സംശയിക്കുന്ന പി.എഫ്.ഐ. കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ട് പിഎഫ്ഐ ഭീകരരരെ കൊച്ചിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ കൂടുതൽ ഊർജിതമാക്കിയത്.
കേസിലെ മുഖ്യപ്രതിയായ ഉമ്മർ ഫാറൂഖാണ് ഏറ്റവും ഒടുവിൽ എൻഐഎയുടെ പിടിയിലായത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ പരിശോധനയും അന്വേഷണവും വ്യാപിപ്പിച്ചിരിക്കുകയാണ്.
പ്രതികൾക്ക് അഭയം നൽകിയവരെയും ഒളിവിൽ കഴിയാൻ സഹായിച്ച ശൃംഖലയെയും കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്ന സൂചനയും അന്വേഷണ വൃത്തങ്ങൾ നൽകുന്നുണ്ട്.















