വടകര: വടകര എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന താത്കാലിക അധ്യാപിക കീർത്തന, കേസിലെ മറ്റ് പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ ലഭിക്കണമെന്നാവശ്യപ്പെട്ട് വടകര എൻ.ഡി.പി.എസ്. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഒന്നാം പ്രതിയായ സഫ്വാനിൽ നിന്ന് കീർത്തന പണം സ്വീകരിച്ചിട്ടുണ്ടെന്നും, കാവ്യ, നീഷ്മ, ജിജിൽ എന്നിവരുൾപ്പെടെയുള്ള പ്രതികൾക്ക് പണം കൈമാറിയതിന്റെ ഡിജിറ്റൽ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായും പോലീസ് കോടതിയെ അറിയിച്ചു.
കീർത്തനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കേസിലെ പ്രതികളുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും ലഹരി ഇടപാടുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ചാറ്റുകളും കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
പേരാമ്പ്ര ബി.ആർ.സി.യിൽ താത്കാലിക അധ്യാപികയായ കീർത്തന ലഹരി വിൽപ്പനയ്‌ക്കായി കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോയെന്നും, കുറ്റകൃത്യത്തിനായി കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി
മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി അന്യാസ് തയ്യിൽ കീർത്തനയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കകം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
അതേസമയം, കേസിലെ മറ്റ് പ്രതികളായ കാവ്യ, നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചു. മയക്കുമരുന്ന് ഇടപാടിൽ പ്രതികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പോലീസിന്റെ കൈവശമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് കോടതിയെ അറിയിച്ചു.
“ഞാനൊരു അമ്മയാണ്, എനിക്ക് പങ്കില്ല”
കോടതിയിൽ നിന്ന് പോലീസ് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച കീർത്തന, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. “എന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെയും സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കണം. രണ്ടിലും ലോൺ തിരിച്ചടവുകൾ മാത്രമാണ് ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെല്ലാം സത്യമല്ല. എനിക്കിതിൽ യാതൊരു പങ്കുമില്ല. ഞാൻ എംഡിഎംഎ നൽകിയിട്ടില്ല. ഞാനൊരു അധ്യാപികയാണ്, ഒരു ആൺകുട്ടിയുടെ അമ്മയാണ്,” എന്ന് കീർത്തന മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, മൊബൈൽ ഫോൺ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. കോടതി അനുവദിച്ച കസ്റ്റഡി കാലയളവിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം