വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് വാഹന പരിശോധനയ്‌ക്കിടെ അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഇരുവരും ലഹരിമരുന്നുമായി യാത്ര ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ റസീലിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎയും ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത 41 ഗ്രാം എംഡിഎംഎ വാണിജ്യ അളവിൽപ്പെടുന്നതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത്, ആർക്കാണ് കൈമാറാനിരുന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 22 പ്രകാരം എംഡിഎംഎ ഉൾപ്പെടെയുള്ള സൈക്കോട്രോപിക് വസ്തുക്കളുടെ അനധികൃത കൈവശംവെക്കലിനും വിൽപ്പനയ്‌ക്കും കടത്തിനും അളവിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. വാണിജ്യ അളവിൽപ്പെട്ട കേസുകളിൽ കർശനമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.















