കണ്ണൂർ: സിപിഎമ്മിന്റെ “ഇസ്ലാമിക് ബാങ്കിംഗ്” പൊളിഞ്ഞു. സിപിഎം നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ സഹകരണ’ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ. ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്നാണ് നിക്ഷേപകനായ നാസറിന്റെ പരാതി. സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും കണ്ണൂരിലെ ഓഫീസ് അടഞ്ഞുകിടക്കുകയാണെന്നും നിസാർ പറഞ്ഞു.
നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. സ്ഥാപനത്തിന്റെ ചീഫ് പ്രമോട്ടറായിരുന്ന എം. ഷാജറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനാണ് എം. ഷാജർ.
2017 ഡിസംബറിൽ ആണ് ഹലാൽ ഫായിദ എന്ന പേരിൽ പലിശരഹിത ബാങ്കിംഗ് തുടങ്ങിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി ഇത് വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. പലിശ ഹറാമായവർക്ക് നിക്ഷേപം നടത്താൻ കഴിയുന്ന രീതിയിലായിരിക്കും സ്ഥാപനത്തിന്റെ പ്രവർത്തനമെന്ന് ഉദ്ഘാടനച്ചടങ്ങിൽ ഭാരവാഹികൾ വിശദീകരിച്ചിരുന്നു.
അംഗങ്ങളിൽ നിന്ന് ഓഹരിയായും നിക്ഷേപമായും സമാഹരിക്കുന്ന തുക വിവിധ വ്യാപാര, നിർമാണ മേഖലകളിൽ നിക്ഷേപിച്ച് ലഭിക്കുന്ന ലാഭം നിക്ഷേപകർക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം.
മാംസ ഉൽപ്പാദന-വിതരണ മേഖലയിൽ ഉൾപ്പെടെ വൻ പദ്ധതികളും അന്ന് പ്രഖ്യാപിച്ചിരുന്നു. 30 ഏക്കറിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഫാം ആരംഭിക്കുമെന്നും കർഷകരെയും കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി ആടുമാടുകളെ വളർത്തുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. റോഡ് നിർമാണ കരാറുകൾ ഏറ്റെടുക്കുന്നതടക്കമുള്ള പദ്ധതികളും മുന്നോട്ടുവച്ചിരുന്നു.
തുടക്കം മുതൽ തന്നെ ഹലാൽ ഫായിദ രാഷ്‌ട്രീയ വിവാദത്തിലായിരുന്നു. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടാണ് സിപിഎം ഇത്തരം ഒരു സ്ഥാപനം തുടങ്ങിയതെന്ന ആരോപണം ശക്തമായിരുന്നു. ഇസ്‌ലാമിക് ബാങ്കിങ് മാതൃകയിലാണ് സ്ഥാപനം പ്രവർത്തിക്കുകയെന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിലവിലുള്ള നിയമപരമായ ചട്ടക്കൂടിൽ ഇത്തരമൊരു ബാങ്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്നതായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം.















