ഇടുക്കി: മകളുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായി 18 മാസം ജയിലിൽ കഴിഞ്ഞ അച്ഛന് ഒടുവിൽ കോടതി മോചനം. പ്രോസിക്യൂഷന് ആരോപണം തെളിയിക്കാനാകാതെ വന്നതോടെയാണ് കോടതി പിതാവിനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ നഷ്ടമായ 18 മാസവും കുടുംബം അനുഭവിച്ച വേദനയും ഇനി ആര് തിരിച്ചുനൽകുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
പ്രായപൂർത്തിയാകാത്ത മകൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായ വിവരം അച്ഛൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് അച്ഛൻ കുട്ടിയെ ശകാരിച്ചതെന്നും അമ്മ പറയുന്നു. എന്നാൽ പിന്നീട് കുട്ടിയെ അച്ഛൻ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.
ജയിലിൽ കഴിയുമ്പോഴും മകൾ തനിക്കെതിരെ മൊഴി നൽകിയെന്ന കാര്യം വിശ്വസിക്കാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. അതേസമയം, സംഭവത്തിന്റെ ആഘാതം കുടുംബത്തിലെ ഇളയ മകനെയും സാരമായി ബാധിച്ചു. സ്കൂളിൽ പോകുന്നത് പോലും നിർത്തേണ്ടിവന്നു. നാട്ടുകാരുടെ പരിഹാസം ഭയന്നായിരുന്നു ഇത്. പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും മികച്ച വിജയം നേടിയിട്ടും പ്ലസ് വണ്ണിന് ചേർന്നില്ല. പണിതീരാത്ത വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ ചിത്രങ്ങൾ വരച്ചാണ് സമയം ചെലവഴിച്ചിരുന്നത്.
മകൾ ചെറുപ്പം മുതൽ ഹോസ്റ്റലിലാണ് പഠിച്ചിരുന്നതെന്നും അവധിക്കാലത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും അമ്മ പറയുന്നു. അതിനാൽ മകൾ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കാൻ കുടുംബം തയ്യാറായില്ല.
കോടതി നടപടികൾക്കൊടുവിൽ പ്രോസിക്യൂഷന് ആരോപണങ്ങൾ തെളിയിക്കാനാകാതെ വന്നതോടെ അച്ഛൻ മോചിതനായി. ഇതിനിടെ പ്രായപൂർത്തിയായ പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടുപോയതായും കുടുംബം പറയുന്നു.
‘പൊന്നുപോലെ വളർത്തിയ മോളാണ്. പരാതിയില്ല. അവൾ നന്നായി ജീവിക്കുന്നതുകണ്ടാൽ മാത്രം മതി. എങ്കിലും ഇനിയൊരച്ഛനും ഈ ഗതി ഉണ്ടാകരുത്’, കണ്ണീരോടെ അച്ഛൻ പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിച്ചെങ്കിലും നഷ്ടമായ 18 മാസവും കുടുംബം അനുഭവിച്ച മാനസിക വേദനയും തിരിച്ചുപിടിക്കാനാകാത്തതാണ്. ഒരു കേസ് ഒരു കുടുംബത്തിന്റെ ജീവിതത്തെ എത്രത്തോളം തകർക്കുമെന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായി മാറുകയാണ് ഈ സംഭവം.















