കുമളി: കുമളിയിൽ 16കാരിയായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈൽ തോട്ടത്തിൻകുഴി സ്വദേശി അഭിരാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണ് അഭിരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിന്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് അഭിരാജൻ. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചതായി പൊലീസ് പറയുന്നു.
അഭിരാജനുമായുള്ള ബന്ധത്തെക്കുറിച്ച് പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി കുമളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് വിളിച്ചുവരുത്തി സംസാരിക്കുകയും പെൺകുട്ടിയെ പിതാവുമായി പിരിഞ്ഞ് താമസിക്കുന്ന മാതാവിനൊപ്പം അയയ്‌ക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
പെൺകുട്ടി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം ഉൾപ്പെടെ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















