ലഖ്നൗ: അടുത്ത ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ ജനങ്ങള്‍ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി ഒരിക്കലും പാവപ്പെട്ടവരെ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുടുംബതാല്‍പ്പര്യങ്ങള്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും യോഗി ആരോപിച്ചു. ലഖ്നൗവില്‍ ഉച്ചഭക്ഷണ പാചകക്കാര്‍ക്കുള്ള അനുമോദന ചടങ്ങിലും പണരഹിത ആരോഗ്യപരിരക്ഷാ കാര്‍ഡ് വിതരണ പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പാചകക്കാര്‍ക്ക് തന്റെ സര്‍ക്കാര്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ പാചകക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനൊപ്പം അപകടമുണ്ടായാല്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം, അഞ്ച് ലക്ഷം രൂപ വരെ പണരഹിത ചികിത്സ, സാരികള്‍ക്കുള്ള തുക 500 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും യോഗി നടത്തി. ”ഇതെല്ലാം നേരത്തെ ചെയ്യാമായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. കാരണം പാവപ്പെട്ടവര്‍ ഒരിക്കലും സമാജ്വാദി പാര്‍ട്ടിയുടെ അജണ്ടയിലെ വിഷയമായിരുന്നില്ല,” യോഗി പറഞ്ഞു.
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ‘ബാബുവെന്ന്’ വിശേഷിപ്പിച്ചായിരുന്നു യോഗിയുടെ പരിഹാസം. കുടുംബത്തിലെ നിരവധി പേര്‍ എംപിമാരായതിനാലാണ് സമാജ്വാദി പാര്‍ട്ടി ശക്തമായി നിലനില്‍ക്കുന്നതെന്ന അഖിലേഷിന്റെ പരാമര്‍ശത്തെയും യോഗി വിമര്‍ശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എസ്പിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കുടുംബത്തിന്റെ നേട്ടത്തിനായി പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും സംസ്ഥാനത്തെ കൊള്ളയടിക്കുകയും ഉത്തര്‍പ്രദേശിനെ ‘ഗുണ്ടകളുടെ സ്വര്‍ഗമാക്കി’ മാറ്റുകയും ചെയ്തുവെന്നും യോഗി ആരോപിച്ചു.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സ്ത്രീകളുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ഇപ്പോള്‍ കലാപങ്ങളില്‍ നിന്നും കര്‍ഫ്യൂവില്‍ നിന്നും മുക്തമായെന്നും വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഖിലേഷ് യാദവിന്റെ ദിനചര്യയെയും യോഗി പരിഹസിച്ചു. ഉച്ചയ്‌ക്ക് എഴുന്നേറ്റ് വൈകുന്നേരം ജിമ്മിലും പിന്നീട് സാമൂഹിക ഒത്തുചേരലുകളിലും സമയം ചെലവഴിക്കുന്ന ഒരാള്‍ക്ക് സംസ്ഥാനത്തിനായി എങ്ങനെ സമയം കണ്ടെത്താനാകുമെന്നായിരുന്നു യോഗിയുടെ പരിഹാസം. 2017ന് മുമ്പ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ജീര്‍ണാവസ്ഥയിലായിരുന്നുവെന്നും ‘ഓപ്പറേഷന്‍ കായകല്‍പ്പ്’ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും യോഗി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 19 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















