ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന് ചരിത്രനേട്ടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ കൊഡായ് നരോക്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് അലക്‌സ് ലാനിയര്‍ ലോക ചാമ്പ്യനായി. ഇതോടെ പുരുഷ സിംഗിള്‍സില്‍ ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്രവും ലാനിയര്‍ സ്വന്തമാക്കി. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ലാനിയര്‍ വെറും 50 മിനിറ്റിനുള്ളില്‍ 21-11, 21-11 എന്ന സ്‌കോറിനാണ് വിജയം നേടിയത്.
ആരംഭം മുതല്‍ ആക്രമണോത്സുകമായ കളിയാണ് ഫ്രഞ്ച് താരം പുറത്തെടുത്തത്. മികച്ച സ്മാഷുകളും അതിവേഗ കോര്‍ട്ട് കവറേജും കൊണ്ട് നരോക്കയെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട ലാനിയര്‍ ആദ്യ ഗെയിം 21-11ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലും ആധിപത്യം തുടര്‍ന്ന താരം അതേ സ്‌കോറിന് വിജയം ഉറപ്പിച്ച് ലോകകിരീടം സ്വന്തമാക്കി. ചൈനീസ് തായ്‌പെയുടെ ചൗ ടിയന്‍-ചെന്‍, കാനഡയുടെ വിക്ടര്‍ ലൈ എന്നിവര്‍ സെമിഫൈനലിലെത്തി വെങ്കല മെഡലുകള്‍ നേടി.
പുരുഷ സിംഗിള്‍സ് കിരീടത്തിന് മുമ്പ് തന്നെ മിക്‌സഡ് ഡബിള്‍സിലും ഫ്രാന്‍സ് ചരിത്രമെഴുതിയിരുന്നു. തോം ഗിക്ക്വെല്‍ ഡെല്‍ഫിന്‍ ഡെല്‍റു സഖ്യം ഫൈനലില്‍ ഒന്നാം സീഡായ ചൈനയുടെ ഫെങ് യാന്‍ ഷെ ഹുവാങ് ഡോങ് പിങ് സഖ്യത്തെ 22-20, 19-21, 21-15 എന്ന സ്‌കോറിന് കീഴടക്കി ലോകചാമ്പ്യന്‍മാരായി.
ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് സഖ്യമായും അവര്‍ മാറി. കൂടാതെ, യൂറോപ്പില്‍ നിന്നുള്ള ഒരു സഖ്യം ഈ ഇനത്തില്‍ ലോകകിരീടം നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്.















