കാഠ്മണ്ഡു: ബുധനാഴ്ച നേപ്പാളില്‍ വന്‍ നാശനഷ്ടം വിതച്ച മിന്നല്‍പ്രളയത്തിന് തൊട്ടുമുമ്പുണ്ടായ ശക്തമായ പ്രകമ്പനം ഭൂചലനമല്ലെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ്). ശക്തമായ ഉരുള്‍പൊട്ടലാണ് പ്രകമ്പനത്തിന് കാരണമായതെന്നും യു.എസ്.ജി.എസ് വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 8.37-ന് കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിര്‍ത്തിക്ക് സമീപം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യു.എസ്.ജി.എസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇതേ സമയത്ത് ചൈനയില്‍നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെന്‍ഡെ ഖോലയില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി പിന്നീട് കണ്ടെത്തി. മലഞ്ചെരിവില്‍നിന്ന് വന്‍തോതില്‍ മണ്ണും പാറയും നദിയിലേക്ക് പതിച്ചതാണ് മിന്നല്‍പ്രളയത്തിന് കാരണമായതെന്നാണ് യു.എസ്.ജി.എസ് വിശദീകരണം. ഏകദേശം 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ ആഘാതമാണ് ഈ ഉരുള്‍പൊട്ടനം സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയബാധിത റസുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ഇതുവരെ 160 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് വിവരം. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു. 844 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 403 പേര്‍ വിനോദസഞ്ചാരികളാണെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് അറിയിച്ചു. കാണാതായ വിനോദസഞ്ചാരികളില്‍ 341 പേര്‍ വിദേശികളാണ്.
142 ഇന്ത്യക്കാരും പട്ടികയിലുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും കാണാതായവരിലുണ്ട്. ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിയവരെയും കാണാതായവരെയും കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.














