തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് ഇന്ന് വർണാഭമായ ഘോഷയാത്രയോടെ സമാപനം. വൈകിട്ട് അഞ്ചിന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ലോക്ഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും.
കേരളത്തിന്റെ വളർച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അവതരിപ്പിക്കുന്ന 69ഓളം ഫ്ലോട്ടുകളും ഇൻസ്റ്റലേഷനുകളും ഘോഷയാത്രയിൽ അണിനിരക്കും. നാടൻകലകളും കേരളത്തിന്റെ തനത് കലാരൂപങ്ങളും ഉൾപ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
ഘോഷയാത്രയ്ക്കായി മാനവീയത്തിന് സമീപം ഉദ്ഘാടന പവിലിയനും സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് എന്നിവയ്ക്ക് സമീപം വിവിഐപി പവിലിയനുകളും സജ്ജമാക്കിയിട്ടുണ്ട്. ടൂറിസം ഡയറക്ടറേറ്റിന് സമീപമാണ് ജഡ്ജസ് പോയിന്റ് ഒരുക്കുന്നത്. വിദേശ വിനോദസഞ്ചാരികൾക്കായി പ്രത്യേക പവിലിയനും സജ്ജമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 24ന് ആരംഭിച്ച ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ 35 വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു. ഇതിന്റെ സമാപനമാണ് ഇന്ന് നടക്കുന്ന ഘോഷയാത്രയോടെ നടക്കുന്നത്.
ഓണം വാരാഘോഷ സമാപന ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ സന്ദർശനവും കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പകൽ 2 മുതൽ ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചയ്ക്കൽ വരെയുള്ള റോഡുകളിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും.
തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണം.
റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. അടിയന്തര ആവശ്യങ്ങൾക്കുള്ള ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഘോഷയാത്രയുടെ റൂട്ട് പരമാവധി ഒഴിവാക്കി യാത്ര ചെയ്യണമെന്ന് നിർദേശമുണ്ട്. ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് 0471 2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ചയും നഗരത്തിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ തുടരും. അതിനാൽ രണ്ട് ദിവസവും നഗരത്തിലേക്ക് യാത്ര ചെയ്യുന്നവർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രാ സമയം മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.















