ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും വിദ്യാർഥികൾക്കും ഇനി പതിവായി ഉപയോഗിക്കുന്ന യുപിഐ ആപ്പുകൾ വഴി വ്യാപാരികൾക്ക് നേരിട്ട് പണമടയ്‌ക്കാം. ഉസ്‌ബെക്കിസ്ഥാന്റെ ദേശീയ ക്യുആർ കോഡായ ‘UZQR’ സ്കാൻ ചെയ്താണ് പണമിടപാട് നടത്താനാകുക.
ഇന്ത്യയുടെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്‌ട്ര വിഭാഗമായ NPCI International Payments Limited (NIPL)**യും ഉസ്‌ബെക്കിസ്ഥാനിലെ ദേശീയ പേയ്‌മെന്റ് സംവിധാനം കൈകാര്യം ചെയ്യുന്ന National Interbank Processing Centre (NIPC)യും ഓഗസ്റ്റ് 30ന് വാണിജ്യ കരാറിൽ ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് കരാർ പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉസ്‌ബെക്കിസ്ഥാൻ സെൻട്രൽ ബാങ്കിന്റെയും അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉസ്‌ബെക്കിസ്ഥാൻ കൂടി ഉൾപ്പെട്ടതോടെ ഇന്ത്യയ്‌ക്ക് പുറത്തുള്ള 10 രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാകുന്നതായി ധനമന്ത്രാലയം അറിയിച്ചു. സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യുപിഐയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള നീക്കമായാണ് പുതിയ കരാറിനെ വിലയിരുത്തുന്നത്.















