ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ മൂന്നായി. സംഭവത്തില്‍ ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനാണ് നിലവില്‍ സര്‍ക്കാരിന്റെയും ഭരണകൂടത്തിന്റെയും ഏറ്റവും പ്രധാന പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രേഖാ ഗുപ്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പഴക്കമുള്ള കെട്ടിടത്തില്‍ നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്നും ഇതിനിടെ ഖനന പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒരു തൂണിന് സ്ഥാനചലനം സംഭവിച്ചതാണ് കെട്ടിടം തകരാന്‍ കാരണമായതെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ഉടമയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ സംഭവത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും രേഖാ ഗുപ്ത വ്യക്തമാക്കി. കെട്ടിടത്തില്‍ പെയിങ് ഗസ്റ്റ് (പിജി) സംവിധാനം പ്രവര്‍ത്തിച്ചിരുന്നതായും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്നതിനൊപ്പം കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ ഏജന്‍സികളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥരും സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുള്ള കുറവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.















