ന്യൂഡൽഹി: അമൃത്സർ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്‌ക്ക് സമീപം സംശയാസ്പദ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് രണ്ടുമുതൽ നാല് വരെ ഡ്രോണുകളെന്ന് സംശയിക്കുന്ന പറക്കുന്ന വസ്തുക്കൾ റൺവേയ്‌ക്ക് സമീപം കണ്ടെത്തിയത്. തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (ATC) സുരക്ഷാ മുന്നറിയിപ്പ് നൽകി.
രാജാല ഗ്രാമത്തിന്റെ ഭാഗത്തുനിന്നാണ് പറക്കുന്ന വസ്തുക്കൾ വിമാനത്താവളത്തിന് സമീപത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. റൺവേ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകൾക്ക് മുകളിലൂടെ ഏതാനും മിനിറ്റുകൾ ഇവ തങ്ങിനിന്നതായും റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അമൃത്സറിലേക്ക് എത്തേണ്ട ഏഴ് വിമാനങ്ങൾ ഡൽഹിയിലേക്കും ചണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടു.
വഴിതിരിച്ചുവിട്ട വിമാനങ്ങൾ:
Malaysia Airlines MH-118 — ക്വാലാലംപൂർ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
IndiGo 6E-5028 — മുംബൈ–അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
IndiGo 6E-2045 — ഡൽഹി–അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
Air India AI-479 — ഡൽഹി–അമൃത്സർ; ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
Air India AI-855 — ഡൽഹി–അമൃത്സർ; ഡൽഹിയിലേക്ക് തിരിച്ചുപോയി
IndiGo 6E-1428 — ഷാർജ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
Air India Express IX-138 — ഷാർജ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പറക്കുന്ന വസ്തുക്കളുടെ ഉറവിടവും അവയുടെ സ്വഭാവവും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
അമൃത്സർ നഗരമധ്യത്തിൽനിന്ന് ഏകദേശം 11 കിലോമീറ്റർ വടക്കുപടിഞ്ഞാറ് രാജാ സാൻസിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ–പാകിസ്താൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ താഴെയാണ് വിമാനത്താവളത്തിന്റെ ആകാശദൂരം. അതിനാൽ തന്നെ വിമാനത്താവളത്തിന് സമീപം സംശയാസ്പദ ഡ്രോണുകൾ കണ്ടെത്തിയത് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലും ഓഗസ്റ്റിൽ പാകിസ്താനിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നൗഷേര മേഖലയിലെ റുമ്ലിധാരയ്‌ക്ക് സമീപം മൂന്ന് ഡ്രോണുകൾ ഇന്ത്യൻ വ്യോമപരിധിയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനികർ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ സജീവമാക്കിയതോടെ ഇവ അതിർത്തിക്കപ്പുറത്തേക്ക് മടങ്ങിയതായാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. തുടർന്ന് പ്രദേശത്ത് മുൻകരുതൽ പരിശോധനയും നടത്തിയിരുന്നു.















