കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ സനീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. കേസിലെ ഒന്നാംപ്രതി ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പില്‍ പങ്കുവച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സനീഷ് മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ‘മല്ലു പ്രീമിയം’ എന്ന ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് 250 രൂപ വീതം സനീഷ് ഈടാക്കിയതായും പൊലീസ് പറയുന്നു.
സനീഷും ശ്രീഹരിയും നേരിട്ട് പരിചയമുള്ളവരല്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ടെലിഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്ന സംഘം സൈബര്‍ ലോകത്ത് പിടിയിലാകില്ലെന്ന വിശ്വാസത്തിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
18നും 21നും ഇടയില്‍ പ്രായമുള്ളവരാണ് ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളെന്നും അന്വേഷണ സംഘം പറയുന്നു. 1500ലേറെ അംഗങ്ങള്‍ ‘മല്ലു പ്രീമിയം’ ഗ്രൂപ്പിലുണ്ടായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആവശ്യപ്പെട്ടെത്തുന്നവരെ സനീഷ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനായി ഓരോരുത്തരില്‍ നിന്നും 250 രൂപ വീതം ഈടാക്കിയെന്നാണ് വിവരം.
അഞ്ചുപേരടങ്ങുന്ന രഹസ്യ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
തൃക്കാക്കര ഭാരത് മാത കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ ഒന്നാംപ്രതി ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ടെലിഗ്രാം വഴി കൈമാറിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കേസെടുത്തതിന് പിന്നാലെ ശ്രീഹരിയെ ഭാരത് മാത കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളെക്കുറിച്ചും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എവിടെയൊക്കെ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ടെലിഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങള്‍, പണമിടപാടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.















