മുംബൈ: ആഗോളതലത്തിൽ സംഘർഷങ്ങളും വ്യാപാര തർക്കങ്ങളും ഊർജപ്രതിസന്ധിയും തുടരുന്നതിനിടയിലും ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്താണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ-ജൂൺ പാദത്തിലെ വളർച്ച ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ മൂന്നാം ഘട്ടത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം ദീർഘകാലമായി സംഘർഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജം, ചരക്ക് വിതരണ ശൃംഖലകളിലെ സമ്മർദത്തിനൊപ്പം രാജ്യങ്ങൾക്കിടയിലെ വ്യാപാര തർക്കങ്ങളും തുടരുകയാണ്.
ഇത്തരം വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച കൈവരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക കരുത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ 7.8 ശതമാനം വളരുമ്പോൾ ലോകത്തിന് പുതിയ പ്രതീക്ഷയാണ് ലഭിക്കുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഉയരുന്ന സോവറിന്‍ റേറ്റിങ്ങും ഇന്ത്യയിലുള്ള ആഗോള വിശ്വാസം വർധിക്കുന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിലെ ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ‘A’ വിഭാഗത്തിലേക്ക് ഉയർത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് കടം തിരിച്ചടയ്‌ക്കാനുള്ള സാമ്പത്തിക ശേഷിയും വിശ്വാസ്യതയും വിലയിരുത്തുന്ന റേറ്റിങ്ങാണ് സോവറിന്‍ റേറ്റിങ്.
ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയുടെ റേറ്റിങ്ങിൽ ഇത്തരമൊരു ഉയർച്ചയുണ്ടാകുന്നത്. സാമ്പത്തിക വളർച്ചയുടെ വേഗത, മാക്രോ ഇക്കണോമിക് സ്ഥിരത, കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയിലുള്ള ആഗോള വിശ്വാസമാണ് റേറ്റിങ് ഉയർത്തുന്നതിലൂടെ വ്യക്തമാകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ പരിഷ്കാരങ്ങളുടെ വേഗം ഇനിയും വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഇന്ത്യയുടെ റിഫോം എക്സ്പ്രസ് ഇനിയും വേഗത്തിൽ മുന്നോട്ടുപോകും” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഫിൻടെക് ചരിത്രത്തിലെ നിർണായക അധ്യായമായി UPI
ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയുടെ പത്ത് വർഷത്തെ യാത്രയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഫിൻടെക് വളർച്ച അതിശയകരമാണെന്നും യുപിഐ അതിന്റെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളുടെ രീതിയെ തന്നെ യുപിഐ മാറ്റിമറിച്ചുവെന്നും ഇന്ന് ഫിൻടെക്കിനെക്കുറിച്ചുള്ള ചർച്ച യുപിഐയെ പരാമർശിക്കാതെ പൂർത്തിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളിൽ യുപിഐ സംവിധാനം എത്തിച്ചതിന് പിന്നാലെ ഓരോ രാജ്യത്തെയും പേയ്‌മെന്റ് സംവിധാനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സിംഗപ്പൂരുമായി ഇത്തരത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഇടപാടുകൾ ഒരേ നഗരത്തിലെ രണ്ട് തെരുവുകൾക്കിടയിലെ ഇടപാടുകൾ പോലെയായി എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളിലെയും വിപണികളിലെയും പേയ്‌മെന്റ് സംവിധാനങ്ങളുമായി സമാനമായ ബന്ധം സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. യുപിഐയുടെ ആദ്യകാലത്ത് ബാങ്കുകൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തുന്ന കാലം വരുമെന്ന് പറഞ്ഞപ്പോൾ പലർക്കും, അറിവുള്ളവർക്കുപോലും, അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.















