തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി പ്രാഥമിക അന്വേഷണത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കളമശേരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിനും അന്വേഷണത്തിന് ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ, സംഘാടകരുടെ പങ്ക്, ലഭിച്ച പണം തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
കൂടുതൽ രേഖകളും വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ ക്രമക്കേടുകളോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.















