ന്യൂഡൽഹി: രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 20-ാമത് റോസ്ഗാർ മേളയുടെ ഭാഗമായി വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പുതുതായി നിയമിതരായവർക്കാണ് ഉത്തരവുകൾ കൈമാറിയത്.
രാജ്യത്തെ 45 കേന്ദ്രങ്ങളിലായി ഒരേസമയം സംഘടിപ്പിച്ച റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നിയമന ഉത്തരവുകൾ വിതരണം ചെയ്തത്. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.
2047ലെ വികസിത ഭാരതത്തിൽ യുവതയ്‌ക്ക് നിർണായക പങ്ക്
2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവതലമുറയ്‌ക്ക് നിർണായക പങ്കുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ യുവതയുടെ കഴിവിലും പ്രതിഭയിലും ലോകത്തിന് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയതായി സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്ക് വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കാനുള്ളതെന്നും രാജ്യത്തിന്റെ വികസനത്തിലും പൊതുസേവനത്തിലും ഇവരുടെ സംഭാവന നിർണായകമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
റെയിൽവേ മുതൽ പ്രതിരോധ മേഖല വരെ
റെയിൽവേ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യം-കുടുംബക്ഷേമ മന്ത്രാലയം, റവന്യൂ വകുപ്പ്, ധനകാര്യ സേവന വിഭാഗം, പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കേന്ദ്ര സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ നിയമനങ്ങൾ.
പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 12.75 ലക്ഷം യുവാക്കൾക്ക് നിയമന ഉത്തരവുകൾ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം വിവിധ സർക്കാർ വകുപ്പുകളിലേക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിലും റോസ്ഗാർ മേള പ്രധാന പങ്കുവഹിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നു.
ആത്മനിർഭർ ഭാരതെന്ന ലക്ഷ്യം ശക്തിപ്പെടുത്തുന്നതിൽ പുതിയ നിയമനങ്ങൾക്കും വലിയ പങ്കുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ സർവീസിലെത്തുന്ന ഓരോ യുവാവിന്റെയും പ്രവർത്തനം രാജ്യത്തിന്റെ വികസന യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി
പുതിയതായി നിയമനം ലഭിച്ച ഉദ്യോഗാർഥികൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ നേട്ടത്തിലേക്ക് എത്തുന്നതിൽ കുടുംബങ്ങൾ നൽകിയ പിന്തുണയും അദ്ദേഹം അനുസ്മരിച്ചു.















