അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം പ്രൈമറിയിൽ ഡെമോക്രാറ്‍റിക് പാർട്ടിയിൽ ഹിലരി ക്ലിന്‍റണ് കനത്ത തിരിച്ചടി. ന്യൂഹാംഷയർ പ്രൈമറിയിൽ വ്യക്തമായ മേധാവിത്വത്തോടെയാണ് ബെർണി സാൻഡേഴ്‍സ് ഹിലരി ക്ലിന്‍റനെ പരാജയപ്പെടുത്തിയത്. അതേസമയം, റിപ്പബ്ലിക്കൻ ക്യാംപിൽ ഡൊണാൾഡ് ട്രംപ് ശക്തമായ തിരിച്ചുവരവ് നടത്തി. ടെഡ് ക്രൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട തെരഞ്ഞെടുപ്പിൽ, ട്രംപ് ആധികാരിക ജയം നേടി.
ബെർനി സാൻഡേഴ്ഡസിനെതിരെ അയോവയിൽ നേടിയ നേരിയ വിജയം ആവർത്തിക്കാൻ ന്യൂഹാംഷയറിൽ ഹില്ലരി ക്ലിന്‍റണ് സാധിച്ചില്ല. കനത്ത പോളിംഗ് രേഖപ്പെടുത്തിയ ന്യൂഹാംഷയർ പ്രൈമറിയിൽ, 18 ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിലാണ് വെർമോന്‍റ് സെനറ്‍റർ ബെർണി സാൻഡേഴ്‍സ് ഹിലരിയെ പരാജയപ്പെടുത്തിയത്. ഡെമോക്രാറ്‍റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ ഏറ്‍റവും സാധ്യത കൽപ്പിച്ചിരുന്ന ഹിലരിയുടെ ദയനീയ തോൽവി, അമേരിക്കയിലെ രാഷ്‌ട്രീയ നിരീക്ഷകരെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.
ന്യുഹാംഷയർ പ്രൈമറിയിൽ വിജയിച്ച ബെർനി സാൻഡേഴ്‍സിനെ ഹിലരി ക്ലിന്‍റൺ അഭിനന്ദിച്ചു. തോൽവിയിൽ നിന്ന് പതറാതെ മുന്നോട്ടുപോകും, ഓരോ വോട്ടും ഉറപ്പാക്കാൻ പോരാട്ടം തുടരുമെന്നും അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അയോവയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന ജനവിധിയാണ് ന്യൂഹാംഷയറിൽ ഡൊണാൾഡ് ട്രംപിനെ തേടിയെത്തിയത്.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിലെ വാശിയേറിയ ത്രികോണ മത്സരത്തിൽ, ഒഹായോ ഗവർണ്ണർ ജോൺ കാസിച്ചിനേയും, ടെക്‍സാസിൽ നിന്നുളള സെനറ്‍റംഗം ടെഡ് ക്രൂസിനേയും പിന്തളളിയാണ് ട്രംപിന്‍റെ വിജയം.
ഡൊണാൾഡ് ട്രംപ് 34 ശതമാനം വോട്ടുനേടിയപ്പോൾ, കേവലം 12 ശതമാനം വോട്ടു മാത്രം ലഭിച്ച ക്രൂസ് മൂന്നാമതായി. കാസിച്ച് 15 ശതമാനം വോട്ടുനേടി. അയോവയിൽ നടന്ന ആദ്യ പ്രൈമറിയിൽ ടെഡ് ക്രൂസ് വിജയിച്ചിരുന്നു.