തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തേണ്ടെന്ന് അന്വേഷണസംഘം. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം വ്യക്തത വരുത്താനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
എല്ലാ സാധ്യതകളും പരിഗണിച്ചുള്ള അന്വേഷണമാകും രണ്ടാം ഘട്ടത്തില്‍ നടക്കുക. വൈരുദ്ധ്യവും സംശയകരവുമായ മൊഴികളും തെളിവുകളുമാണ് അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചിട്ടുളളത്. അതുകൊണ്ട് തന്നെയാണ് ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്ന് തീരുമാനിച്ചതും. അതിനിടെ മരിക്കുന്നതിന് മുന്‍പ് മണി കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹായികള്‍ പൊലീസിന് മൊഴി നല്കി.
മണി ചികിത്സയില്‍ കഴിഞ്ഞ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മണിയുടെ മൂത്രം പരിശോധിച്ചതില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതും അന്വേഷണത്തില്‍ നിര്‍ണായക തെളിവാകും. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നും ലാബ് റിപ്പോര്‍ട്ടില്‍ ഉണ്ട്. മണിയുടെ ഔട്ട് ഹൗസായ പാഡിയുടെ സമീപത്തുള്ള പുഴയോരത്തും അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തി.