ന്യൂഡൽഹി : ഇന്ത്യ- പാക് പടിഞ്ഞാറെ അതിർത്തിയിൽ അഞ്ച് നിരയുള്ള ശക്തമായ സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ തീരുമാനം .2900 കിലോമീറ്റർ വരുന്ന അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം പൂർണമായും തടയുക എന്നതാണ് ലക്ഷ്യം.
സിസിടിവി , തെർമൽ ഇമേജ് സെൻസർ , രാത്രിക്കാഴ്ച നൽകുന്ന ക്യാമറ, ഭൂഗർഭ നിരീക്ഷണ സെൻസറുകൾ, ലേസർ വേലികൾ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് . ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെ നീളുന്ന അതിർത്തിയിൽ ഈ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിക്കഴിഞ്ഞു.
എറ്റവും കൂടുതൽ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിർത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളിൽ ലേസർ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോൾ റൂമിൽ വിവരങ്ങൾ നൽകാൻ മറ്റുള്ളവയ്ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളിൽ ഒരു കണ്ട്രോൾ റൂം ഉണ്ടാകും.
കിലോമീറ്ററിന് ഒരു കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് . പത്താൻകോട്ട് മോഡൽ ആക്രമണങ്ങൾക്കും മയക്കുമരുന്ന് കടത്തിനും ശക്തമായ തടയിടാൻ ഈ അഞ്ച് നിര സംവിധാനത്തിന് കഴിയും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഭാരതം പടിഞ്ഞാറേ അതിർത്തി പൂർണമായും ബന്തവസ്സാക്കാൻ തീരുമാനിക്കുന്നത് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് നടപ്പാക്കും.