ചെന്നൈ: കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ ഒരു ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്ത സംഭവം കോടതിയിലേക്ക്. ഇങ്ങിനെ നീക്കം ചെയ്ത വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു .
കോയമ്പത്തൂർ നഞ്ചുണ്ടപുരം സ്വദേശി സുതന്ത്ര കണ്ണനാണ് ഹർജി നൽകിയത്.
“ഓസ്‌ട്രേലിയയിൽ ഡോക്ടറായി ജോലി ചെയ്യുന്ന താൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് 13-ന് ഇന്ത്യയിലെത്തിയത്. തന്റെ പേരും ഭാര്യയുടെ പേരും നേരത്തെ തന്നെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടർ പട്ടികയിൽ തന്റെയും ഭാര്യയുടെയും പേര് ഒഴിവാക്കി. പക്ഷേ, മകളുടെ പേരുണ്ട്. ഏകപക്ഷീയവും കാര്യക്ഷമമല്ലാത്തതുമായ വഴിയിലൂടെയാണ് അധികാരികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കിയതെന്നും” അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ 2019, 2021 തിരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ പേരുകൾ ഉണ്ടായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ നിന്ന് ഞങ്ങളുടെ പേരുകൾ നീക്കം ചെയ്തു. ഇതുമൂലം ഞങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുകയാണ്. ഏപ്രിൽ 19 ന് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ പോയപ്പോൾ ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നില്ലെ” ന്ന് അദ്ദേഹം ഹർജിയിൽ പറഞ്ഞു.
പേരുകൾ ഇല്ലാതാക്കിയതോടെ തനിക്കും ഭാര്യയ്‌ക്കും വോട്ടുചെയ്യാനും പ്രതിനിധിയെ തിരഞ്ഞെടുക്കാനുമുള്ള മൗലികാവകാശം നഷ്ടപ്പെട്ടെന്നും കണ്ണൻ പറഞ്ഞു. “ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നഷ്ടപ്പെടുത്തുന്നത് ഭരണഘടനയുടെ 19-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനത്തിന് തുല്യമാണ്. അഞ്ച് വർഷത്തേക്ക് ഞങ്ങളുടെ മണ്ഡലത്തിലെ എംപിയെ തിരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക് പങ്കു ചേരേണ്ടതുണ്ട് ,” അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ്, ബന്ധപ്പെട്ടവർക്ക് അർഹമായ അവസരം നൽകുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യണമായിരുന്നു. അത്തരത്തിലുള്ള ഒരു അന്വേഷണവും അധികൃതർ നടത്തിയിട്ടില്ല.
ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് അവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാൻ ഇസിഐയോട് നിർദ്ദേശിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഈ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് വരെ വോട്ടെണ്ണൽ മാറ്റിവെക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതിനെക്കുറിച്ച് അന്വേഷിക്കാൻ കോയമ്പത്തൂർ ജില്ലാ റിട്ടേണിംഗ് ഓഫീസർ ഉത്തരവിട്ടു
കോയമ്പത്തൂരിലെ കാവുണ്ടംപാളയം നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് നിരവധി പേരുകൾ ഒഴിവാക്കിയ സംഭവത്തിലാണ് വിശദമായ അന്വേഷണത്തിന് ജില്ലാ റിട്ടേണിംഗ് ഓഫീസർ ക്രാന്തികുമാർ പതി ഉത്തരവിട്ടത്. ഡോർ ടു ഡോർ വെരിഫിക്കേഷൻ നടത്തിയതായി അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ സ്ഥിരീകരിച്ചിരുന്നു, ബൂത്ത് ലെവൽ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പേരുകൾ നീക്കം ചെയ്തത് എന്നാണ് സർക്കാർ വാദം
കോയമ്പത്തൂർ നിയോജക മണ്ഡലത്തിലെ ഒരു ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കോയമ്പത്തൂരിൽ മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ ആരോപിച്ചിരുന്നു. പേരുകൾ നീക്കം ചെയ്ത പ്രദേശങ്ങളിൽ വീണ്ടും പോളിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് . ബിജെപിയുടെ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് മനഃപൂർവം നീക്കം ചെയ്തിരിക്കുകയാണെന്നും ഈ വിഷയത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ട് എന്നു സംശയിക്കുന്നതായും അണ്ണാമലൈ പറഞ്ഞു
ചെന്നൈ സെൻട്രൽ , ചെന്നൈ സൗത്ത്, ചെന്നൈ നോർത്ത് മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട് . സാധുവായ വോട്ടർ ഐഡൻ്റിറ്റി കാർഡുകൾ കൈവശം വച്ചിട്ടും വർഷങ്ങളായി ഒരേ വിലാസത്തിൽ താമസിക്കുന്നുണ്ടെങ്കിലും, വോട്ടർ പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നുള്ള പരാതിയുമായി ആയിരങ്ങളാണ് തലസ്ഥാന നഗരത്തിൽ രംഗത്ത് വന്നത്.