മുംബൈ: തെരഞ്ഞെടുപ്പിൽ രാഹുൽ ഒരു സീറ്റിലെങ്കിലും വിജയിക്കണമെങ്കിൽ നാലോ അഞ്ചോ സീറ്റുകളിൽ മത്സരിക്കേണ്ട ഗതിയാണുള്ളതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠിയിൽ രാഹുൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ സജീവമാണ്. ഇതിനിടയിലാണ് പീയൂഷ് ഗോയലിന്റെ പരാമർശം.
ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാണസിയിൽ നിന്ന് ജനവിധി തേടാനും രാഹുലിനെ കേന്ദ്രമന്ത്രി വെല്ലുവിളിച്ചു. വയനാട്ടിൽ ജനങ്ങൾ രാഹുലിനെ തോൽപ്പിക്കുമെന്ന് ഉറപ്പാണ്. അമേഠിയിൽ മത്സരിച്ചാൽ സ്മൃതി ഇറാനിയോടും രാഹുൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ നോർത്ത് സീറ്റിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തെ ഹൃദയം തുറന്ന് സ്വാഗതം ചെയ്യുന്നുവെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
രാഹുൽ അമേഠിയിൽ നിന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ രാഹുലിന്റെ രണ്ടാം മണ്ഡലം കോൺഗ്രസ് പ്രഖ്യാപിക്കുമെന്നും ഇതിനായി പാർട്ടി അന്വേഷണം തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ അമേഠിയിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചകൾ സജീവമായത്. എന്നാൽ രാഹുൽ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുപിയിൽ കോൺഗ്രസ് കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലമാണ് അമേഠി. 2019-ൽ രാഹുൽ ഗാന്ധി പരാജയപ്പെടുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അട്ടിമറി ജയമായിരുന്നു രാഹുലിനെതിരെ സ്മൃതി ഇറാനി സ്വന്തമാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 20-നാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്.