കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര് മരിച്ചു. ഇവരില്‍ രണ്ട് പേര് ആശുപത്രിയിലെ വനിതാജീവനക്കാരാണ്. കുട്ടികള്‍ അടക്കം അന്‍പത് പേര്‍ക്ക് പരിക്കേറ്റു. തീപിടുത്തമുണ്ടായ കെട്ടിടത്തിലെ ജന്നല്ചില്ലകള് തകര്‍ത്താണ് അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് പ്രത്യേക കമ്മറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ ആരോഗ്യവകുപ്പിനോടും അഗ്നിശമന സേനയോടും പൊലീസിനോടും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കുട്ടികളുടെ വാര്‍ഡിനോട് ചേര്‍ന്ന് ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയര്‍ന്നതോടെ രോഗികള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി നാലുപാടും ഓടുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിനും തടസമുണ്ടാക്കി. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. തീ നിയന്ത്രണവിധേയമായതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുഭാശിഷ് സാഹ പറഞ്ഞു. കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ആശുപത്രി വൈസ് പ്രിന്‍സിപ്പല്‍ സുഹ്രിത പാല് വ്യക്തമാക്കി.
ആശുപത്രി കെട്ടിടങ്ങളില്‍ തീപിടിച്ചുളള അപകടങ്ങള്‍ ബംഗാളില്‍ നേരത്തെ തുടര്‍ക്കഥയായിരുന്നു. ഇത്തരം അപകടങ്ങള്‍ പതിവായതോടെ ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ച് സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശിച്ചത്. 2010-11 ലാണ് മുര്‍ഷിദാബാദ് ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തപ്പെട്ടത്.