1967 ൽ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്താനുള്ള നിർദ്ദേശത്തെ ഭയാശങ്കകളോടെയാണ് അന്നത്തെ ജനസംഘം നേതാക്കൾ സ്വീകരിച്ചത് . അധികാരത്തിന്റെ തണലില്ലാതെ കടുത്ത എതിർപ്പുകൾ അതിജീവിച്ച് നിലനിന്നിരുന്ന കേരളത്തിലെ ജനസംഘത്തിന് ഇത്തരമൊരു ബൃഹത് സമ്മേളനം നടത്താൻ കഴിയുമോ എന്നായിരുന്നു സംശയം . സമ്മേളനം കാര്യക്ഷമമായി നടത്താൻ കെൽപ്പും പരിചയവുമുള്ള ആരെയെങ്കിലും ഒരാളെ ദേശീയ നേതൃത്വത്തിൽ നിന്നയയ്‌ക്കണം എന്ന് ആവശ്യപ്പെട്ട തനിക്ക് ദീനദയാൽ ഉപാദ്ധ്യായയിൽ നിന്ന് കിട്ടിയ മറുപടി ഒ രാജഗോപാൽ ആത്മകഥയിൽ കുറിച്ചിട്ടുണ്ട് .
എന്തിനൊരാളെയാക്കണം . ഞാൻ രണ്ടുപേരെ തരാം . ഒന്ന് .. ശ്രീ പി പരമേശ്വരൻ , രണ്ട് : ശ്രീ ഒ രാജഗോപാൽ
ഇങ്ങനെ പറഞ്ഞെങ്കിലും മഹാരാഷ്‌ട്രയിൽ നിന്നുള്ള ദേശീയ നേതാവായ ഭാവുറാവു ഗോഡ്ബാലെയെ ദീനദയാൽജി കേരളത്തിലേക്കയച്ചു. സമ്മേളനത്തിന്റെ ആദ്യന്തം മേൽ നോട്ടം വഹിച്ച് ഗോഡ്ബാലെ കോഴിക്കോട് തന്നെ ഉണ്ടാവുകയും ചെയ്തു.
രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിട്ട കാലമായിരുന്നു 1967 . ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്നതിന് നിയന്ത്രണമുണ്ടായിരുന്നു . അയ്യായിരം പേർക്ക് ഭക്ഷണമെങ്ങനെ നൽകുമെന്നത് ചോദ്യമായി അവശേഷിച്ചു. സർക്കാരിന്റെ സഹായമില്ലാതെ ഭക്ഷ്യ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വന്നതോടെ മുഖ്യമന്ത്രിയായിരുന്ന ഈ എം എസിനെ കാണാൻ നേതാക്കൾ തീരുമാനിച്ചു. അയ്യായിരം പേർക്ക് ഭക്ഷണത്തിനുള്ള റേഷൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം
ജന സംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ എന്ന പരിഹാസത്തോടെയായിരുന്നു ഈ എം എസ് ജനസംഘം നേതാക്കളുടെ ആവശ്യം കേട്ടത് . റേഷൻ അനുവദിച്ചതുമില്ല . പാലക്കാട് നിന്ന് ശേഖരിച്ച അരി എത്തിക്കാൻ എന്തായാലും സർക്കാർ അനുമതി നൽകി.
കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ പന്തൽ കെട്ടിയായിരുന്നു സമ്മേളനം . അയ്യായിരം പേരെ പ്രതീക്ഷിച്ച് ആരംഭിച്ച രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ രജിസ്ട്രേഷൻ ചെയ്തത് പതിമൂവായിരം പേർ . പരിഹസിച്ച ഇ എം എസിന്റെ യും മറ്റ് രാഷ്‌ട്രീയപാർട്ടി നേതാക്കളുടേയും വായടച്ച ആവേശകരമായ സമ്മേളനമായിരുന്നു ഡിസംബർ 30 , 31, ജനുവരി 1 തീയതികളിൽ നടന്നത് .ജനുവരി 1 ന് വൻ ജനാവലി പങ്കെടുത്ത റാലിയും അരങ്ങേറി. സമ്മേളനത്തിന്റെ അഭൂതപൂർവ്വമായ പങ്കാളിത്തം കണ്ട് ഗംഗാനദി തെക്കോട്ടേക്കൊഴുകി വന്ന പ്രതീതി എന്നായിരുന്നു പത്രങ്ങളിലെ വാർത്തകൾ.
49 വർഷങ്ങൾക്ക് ശേഷം ദേശീയ കൗൺസിൽ കോഴിക്കോട് നടക്കുമ്പോൾ ജനസംഘത്തിന്റെ തുടർച്ചയായ ഭാരതീയ ജനതപാർട്ടി ഭാരതം ഭരിക്കുകയാണ് . കേരളത്തിൽ ആദ്യമായി നിയമസഭയിൽ ഒരംഗത്തെ പ്രതിഷ്ഠിക്കാനും ബിജെപിക്കായി . പരിഹസിച്ചവരാകട്ടെ ഇന്ന് രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലും .