ലഖ്നൗ : ഫോണിൽ കൂടി മൊഴിചൊല്ലി സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണ് മുത്വലാഖ് ചെയ്യുന്നതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ മഹാപരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഹിന്ദു സമൂഹത്തിൽ നടമാടുന്ന പെൺ ഭ്രൂണഹത്യക്കെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത് . അതുപോലെ തന്നെ മുസ്ളിം സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരേയും സർക്കാർ ശക്തമായ നടപടി കൈക്കൊള്ളും . ഇക്കാര്യത്തിൽ ഹിന്ദുവെന്നോ മുസ്ളീമെന്നോ വ്യത്യാസമില്ല . സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്വലാഖിനെതിരെ മുസ്ളിം വനിതകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും മതം ഇത് അനുശാസിക്കുന്നില്ലെന്നുമാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത് . നിരവധി മുസ്ളിം സ്ത്രീകൾ സർക്കാരിന് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം .