അലിഗഢ്: അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ സീനിയർ പ്രൊഫസർ ഡി.മൂർത്തി ആംബുലൻസിനായി കാത്തത് ആറു മണിക്കൂറുകൾ. ഒടുവിൽ വിദഗ്ധ ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങി.
അറുപത്തിനാലുകാരനായ പ്രൊഫസർ ഡി.മൂർത്തി, യൂണിവേഴ്സിറ്റിയുടെ മോഡേൺ ഇന്ത്യൻ ലാംഗുവേജസ് വിഭാഗം തലവനായിരുന്നു. കാൻസർ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനേത്തുടർന്ന് ഞായറാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം പേപ്പർ വർക്കുകൾ ശരിയാകുന്നതിനുള്ള കാലതാമസം മൂലമാണ് ആംബുലൻസ് എത്താൻ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ആംബുലൻസ് ലഭ്യമായിരുന്നില്ലെന്നും, ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും സഹകരണമുണ്ടാകാതിരുന്നതിനാലാണ് പേപ്പർ വർക്കുകൾ ആവശ്യമായി വന്നതെന്നും യൂണിവേഴ്സിറ്റി വക്താവ് എസ്.പീർസാദ വിശദീകരിച്ചു.
പ്രൊഫസർ മൂർത്തി വെന്റിലേറ്ററിലായിരുന്നെന്നും ഓരോ നിമിഷവും നിർണ്ണായകമായിരുന്നെന്നും, പ്രത്യേക സംവിധാനങ്ങളുള്ള ആംബുലൻസിൽ മാത്രമേ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുവാൻ കഴിയുമായിരുന്നുള്ളെന്നും ഡോക്ടർമാർ പറഞ്ഞു.
അദ്ദേഹത്തെ ഡൽഹിയിലേയ്ക്ക് മാറ്റുവാൻ ആവശ്യപ്പെട്ടതിനു ശേഷവും ആംബുലൻസ് എത്തുവാൻ മണിക്കൂറുകൾ വൈകിയതായി യൂണിവേഴ്സിറ്റിയിലുള്ള ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ശസ്ത്രക്രിയാവിഭാഗം ചെയർമാൻ മുഹമ്മദ് അസ്ലം പറഞ്ഞു.
കഴിഞ്ഞ മാസം ഇതേ ആശുപത്രിയിൽ ഒരു വിദ്യാർത്ഥി ഡങ്കു പനി മൂലം മരിച്ചതിനേത്തുടർന്ന് അഞ്ചു ഡോക്ടർമാർക്കെതിരേ നടപടിയുണ്ടായിരുന്നു. അധികൃതരുടെ അവഗണനയ്ക്കെതിരേ യൂണിവേഴ്സിറ്റി അദ്ധ്യാപകർ പ്രതിഷേധമറിയിച്ചു.