തലശ്ശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ കെ.സി.ജോസഫിനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29ന് മുമ്പ് സമര്‍പ്പിക്കണമെന്നും കോടതി കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കെ.സി.ജോസഫും കുടുംബവും സമ്പാദിച്ച സ്വത്തിനെ കുറിച്ച് അന്വേഷിക്കാനാണ് തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ഇരിട്ടി സ്വദേശിയായ എ.കെ.ഷാജി സമര്‍പ്പിച്ച പരാതിയില്‍ കെ.സി.ജോസഫിന്റെ സ്വത്ത് വിവരം സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
കെ.സി.ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, മകന് അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നരക്കോടി രൂപയുടെ വിനിമയം നടന്നിരുന്നു. ഇതിന്റെ സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാൽപര്യ ഹർജ്ജിയിലാണ് നേരത്തെ അന്വേഷണം നടന്നത്. മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്ന കെ.സി.ജോസഫിന്റെ മറുപടി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.