ന്യൂഡൽഹി: വിജയ് മല്യക്കെതിരെ കുരുക്കുമുറുകുന്നു. 9000 കോടി രൂപയുടെ കടബാദ്ധ്യത വരുത്തി നാടുവിട്ട യു.ബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചതിനെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നടപടിയെടുത്തത്. സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്.
വിജയ് മല്യയെ പിടികിട്ടാപുളളിയായി പ്രഖ്യാപിക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ നൽകിയ അവസാന അവസരവും നിഷേധിച്ച സാഹചര്യത്തിലാണ് കോടതി തുടർ നടപടികളിലേക്ക് നീങ്ങിയത്.
ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിന് മല്യ ഹാജരാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹാജരാകാൻ അവസാന അവസരം നൽകിയിട്ടും വഴങ്ങാതിരുന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടു കെട്ടുന്നതടക്കമുളള നടപടികൾ തുടരാൻ കോടതി ഉത്തരവിടുകയായിരുന്നു. മുംബൈ, ബംഗലുരു എന്നിവിടങ്ങളിലെ ഫ്ളാറ്റുകളും ചെന്നൈയിലെ ഭൂമിയും ബാങ്ക് അക്കൗണ്ടും കിങ് ഫിഷര്‍ ടവറും അടക്കം മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. രാജ്യം വിട്ട മല്യ ലണ്ടനിൽ കഴിയുന്നുവെന്നാണ് വിവരം.