വാഷിംഗ്‌ടൺ: ആളില്ലാവിമാനങ്ങൾ എന്നറിയപ്പെടുന്ന ഡ്രോണുകൾ ആകാശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ കടൽ യുദ്ധങ്ങളിൽ പുതിയ പോർമുഖമാകാൻ ആളില്ലാ അന്തർവാഹിനികൾ വരുന്നു.
റോബോട്ട് നിയന്ത്രിത അന്തർവാഹിനികളെ സമുദ്രാന്തർഭാഗത്തു വിന്യസിക്കുന്നതിനുളള സാദ്ധ്യതകളേക്കുറിച്ചാണ് പെന്റഗൺ ഇപ്പോൾ അന്വേഷിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിരീക്ഷണം നടത്തുന്നതു മുതൽ വേണ്ടി വന്നാൽ ആക്രമണമഴിച്ചു വിടുന്നതിനു വരെ പര്യാപ്തമായ വിദൂരനിയന്ത്രിത അന്തർവാഹിനികൾക്കു രൂപം നൽകുന്നതിനാണ് പെന്റഗൺ ശ്രമിക്കുന്നതെന്ന് ഉയർന്ന നേവി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം ഡ്രോണുകൾ ആകാശത്ത് നേരിടുന്നതിലും വളരെയധികം സാങ്കേതിക പ്രതിസന്ധികൾ ഇതിനായി തരണം ചെയ്യേണ്ടതുണ്ട്. ഇതിനായി സങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ വികസനം ആവശ്യമാണ്. പദ്ധതി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തർഭാഗത്തെ നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങളും, മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഘട്ടം ഘട്ടമായി വികസിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തർഭാഗത്തെ ശക്തമായ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ ലോഹം ഉൾപ്പെടെ ഇത്തരം അന്തർവാഹിനികളുടെ നിർമ്മിതിക്ക് നിരവധി സമസ്യകളെ ശാസ്ത്രലോകത്തിനു നേരിടേണ്ടതായുണ്ട്.
ഇതിന്റെ പ്രാരംഭ മോഡലുകൾ സമുദ്രാന്തർഭാഗത്ത് പരീക്ഷിച്ചു വരികയാണെന്നാണ് വിവരം. മാസങ്ങളോളം സ്വയം നിയന്ത്രിത സംവിധാനമുപയോഗിച്ച് കടലിനടിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്ന അന്തർവാഹിനിയാണ് അധികൃതർ ലക്ഷ്യം വയ്‌ക്കുന്നത്.
ചൈനയും, റഷ്യയും സമാനമായ മേഖലയിലെ പരീക്ഷണങ്ങൾക്കായി ഇപ്പോൾ തന്നെ വൻ തുകകൾ നീക്കി വച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായി യു.എസ് നേവി 2015ൽ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ആളില്ലാ സാങ്കേതികവിദ്യയുടെ വികസനമാണ് ഇതു വഴി ലക്ഷ്യം വയ്‌ക്കുന്നത്. വരും വർഷങ്ങളിൽ 3 ബില്യൺ ഡോളർ ഇതിനായി ചിലവഴിക്കാനാണ് പെന്റഗൺ പദ്ധതിയിട്ടിരിക്കുന്നത്.
ലോകഭൂപടത്തിൽ മനുഷ്യനു പകരം സമുദ്രത്തിലും, കരയിലും, ആകാശത്തുമെന്നു മാത്രമല്ല ശൂന്യാകാശത്തു പോലും യുദ്ധമുഖങ്ങളിലും, സുരക്ഷാരംഗത്തും റോബോട്ടുകൾ കാവൽ നിൽക്കുന്ന ഒരു യുഗത്തിലേക്കാണ് ലോകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.