കൊളംബിയയിലെ മെഡ്ലിനിൽ തകർന്ന് വീണ ബ്രസീലിയൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്രസീൽ പ്രാദേശിക ക്ലബ് ഫുട്ബോൾ താരങ്ങളടക്കം 71പേരാണ് ഇന്നലെയുണ്ടായ വിമാനപകടത്തിൽ കൊല്ലപ്പെട്ടത്. ആറു പേരെ രക്ഷപ്പെടുത്തി.
ബൊളീവിയയിൽനിന്ന് 77 പേരുമായി കൊളംബിയയിലേക്കു പറന്ന വിമാനമാണ് മെഡ് ലിനിൽ ഇറങ്ങുന്നതിന് തൊട്ട് മുൻപ് മലനിരകൾക്കിടയിൽ തകർന്ന് വീണത്. ബ്രസീൽ പ്രാദേശിക ക്ലബ് ഫുട്ബോൾ ടീമായ ഷാപകോയെൻസ് താരങ്ങളടക്കം 71പേർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മൂന്നു ടീമംഗങ്ങൾ ഉൾപ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. അപകടസ്ഥലത്ത് അധികൃതർ നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിട്ടുണ്ട്. ബ്ലാക്ക് ബോക്സിൽ നിന്ന് ലഭിച്ച സംഭാഷണങ്ങൾ പരിശോധിച്ചു. കോക്പിറ്റിലെ ശബ്ദങ്ങളിൽ വ്യക്തതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അപകടത്തിന് തൊട്ട് മുൻപ്, വിമാനം അടിയന്തരമായി നിലത്തിറക്കണമെന്ന് പൈലറ്റ് മെഡ് ലിൻ വിമാനത്താവളത്തിലേക്ക് സന്ദേശം നൽകിയിരുന്നു. ദുരന്തവാർത്ത അറിഞ്ഞ നൂറുകണക്കിന് ഫുട്ബോൾ ആരാധകർ ഷാപകോയെലിക്കിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ബാഴ്സലോണ താരങ്ങളായ ലയണൽ മെസി, നെയ്മർ തുടങ്ങിയവർ അനുശോചിച്ചു.