2001 ൽ ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടപ്പിലാക്കിയ പാർലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പതിനഞ്ച് വർഷം പൂർത്തിയാവുന്നു. തീവ്രവാദം കയറ്റി അയച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐ എസ് ഐ യുടെ പദ്ധതി ലഷ്കർ ഇ തോയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നീ സംഘടനകൾ സംയുക്തമായി നടപ്പിലാക്കിയതായിരുന്നു പാർലമെന്റ് ആക്രമണം
അഞ്ച് തീവ്രവാദികളടക്കം 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2001 നവംബറിൽ ശ്രീനഗർ നിയമ സഭാമന്ദിരം ആക്രമിച്ചതിനു സമാനമായ ആക്രമണമായിരുന്നു ഭീകരർ നടത്തിയത്. സ്ഫോടകവസ്തു നിറച്ചതും വ്യാജ സ്റ്റിക്കർ പതിച്ചതുമായ കാർ ആണ് ആക്രമണത്തിനുപയോഗിച്ചത്. അന്നത്തെ ഉപരാഷ്‌ട്രപതി കിഷൻ കാന്തിന്റെ വാഹനത്തിനു നേരെ ഭീകരർ കാർ ഓടിച്ചു കയറ്റുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു . സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു .
പാർലമെന്റ് ആക്രമണത്തിലെ പ്രധാന സൂത്രധാരൻ കാശ്മീർ സ്വദേശിയായ അഫ്സൽ ഗുരുവിനെ സുപ്രീം കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. വധശിക്ഷ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് വനിതാ കോൺസ്റ്റബിൾ കമലേഷ് കുമാരിക്ക് ലഭിച്ച അശോക ചക്ര ബന്ധുക്കൾ സർക്കാരിന് തിരിച്ചു നൽകി . ഒടുവിൽ 2013 ഫെബ്രുവരി 9 ന് അഫ്സലിനെ തൂക്കിക്കൊന്നു . പാർലമെന്റ് ആക്രമണക്കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ഘാസി ബാബ 2003 ആഗസ്റ്റിൽ ബി എസ് എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു
പാർലമെന്റ് ആക്രമണത്തേക്കാൾ ഭീതിദമായത് അക്രമികളെ സംരക്ഷിക്കാനും അവർക്കു വേണ്ടീ വാദിക്കാനും മനുഷ്യാവകാശത്തിന്റെ മേൽ മൂടിയണിഞ്ഞവരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളാണ് .ഐ എസ് ഐ യുടെ ‘ബ്ലീഡ് ഇന്ത്യ ‘ പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങളെ ലോകമെങ്ങുമുള്ള ഇന്ത്യാ വിരുദ്ധരുടെ പണം പറ്റിക്കൊണ്ടാണ് ഇക്കൂട്ടർ വെള്ളപൂശുന്നത് . കാർഗിൽ ആക്രമണം പാകിസ്ഥാൻ ചെയ്തതല്ലെന്നും അന്നത്തെ സർക്കാർ തന്നെയാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞവർ ഈ ഭാരതത്തിൽ തന്നെയുണ്ട്. യുദ്ധത്തിൽ മരിച്ചവരെ പാകിസ്ഥാൻ ഷഹീദ് ആയി പ്രഖ്യാപിച്ചതോടെ ആ പ്രചാരണവും അവസാനിച്ചു.
2001 ഡിസംബർ 13 ന് തീവ്രവാദികളുടെ ആക്രമണത്തിൽ നിന്നും ജനാധിപത്യത്തിന്റെ ശ്രീകോവിൽ സംരക്ഷിക്കുന്നതിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സുരക്ഷാ സൈനികർക്ക് ജനം ടിവിയുടെ പ്രണാമങ്ങൾ