തൃശ്ശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീടിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ദേശീയഗാനം ആലപിച്ചതിനെതിരേ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. സിനിമാശാലകളിൽ സുപ്രീം കോടതി ഉത്തരവു ലംഘിച്ച് ദേശീയഗാനത്തെ അധിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന കമലിന്റെ നിലപാടിനെതിരേയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചത്.
ദേശീയഗാനം ആലപിച്ചപ്പോൾ പ്രവർത്തകർ ഇരുന്നു എന്ന ആരോപണം പൊലീസ് തളളിക്കളഞ്ഞു. പ്രതിഷേധത്തിന്റെ വീഡിയോ ക്ലിപ്പിംഗുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസിന്റെ പ്രതികരണം. പൊതുവഴിയിൽ ദേശീയഗാനം ആലപിക്കുന്നതിനു നിരോധനമില്ല. പ്രവർത്തകർ ദേശീയഗാനത്തെ അപമാനിച്ചുവെന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. ദേശീയഗാനം ആലപിക്കുമ്പോൾ ആചരിക്കേണ്ട ഭരണഘടനാപരമായ മര്യാദകൾ പാലിച്ചു കൊണ്ടാണ് ബി.ജെ.പി പ്രവർത്തകർ ഗാനമാലപിച്ചത്. പൊലീസ് വ്യക്തമാക്കി.
ബി.ജെ.പി പ്രവർത്തകർ സമയക്രമം തെറ്റിച്ചും, മുദ്രാവാക്യം വിളിക്കുന്നതു പോലെയുമാണ് ദേശീയഗാനമാലപിച്ചതെന്ന് ആരോപിച്ച് റവല്യൂഷണറി യൂത്ത് ഭാരവാഹികളാണ് ഇരിങ്ങാലക്കുട എ.എസ്.പി മെറിൻ ജോസഫിനു പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് കമൽ. ഇതു കൂടാതെ തീയറ്ററിനുളളിൽ നിയമലംഘനം നടത്തുന്നവർക്കെതിരേ നടപടി പാടില്ലെന്ന നിലപാടു കൂടി കമൽ സ്വീകരിച്ചതോടെയാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തു വന്നത്.