ന്യൂഡൽഹി : കൽക്കരി കുംഭകോണ കേസിൽ മുൻ സിബിഐ മേധാവി രഞ്ജിത്ത് സിൻഹയ്ക്കെതിരെ അന്വേഷണം. സുപ്രീം കോടതിയാണ് സിൻഹയ്ക്കെതിരെ അന്വഷണത്തിന് ഉത്തരവിട്ടത്. കേസ് അന്വേഷണത്തില്‍ സിന്‍ഹ അധികാര ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.
ജസ്റ്റിസ് എംബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. പ്രഥമദൃഷ്ടിയില്‍ സിന്‍ഹ കൽക്കരി കുംഭകോണ കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞുവെന്ന പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കഴിഞ്ഞ ജൂലൈ 12-നാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥനായ എംഎല് ശര്‍മ്മ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയത്.
സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സിന്‍ഹയുടെ സന്ദര്‍ശക ലിസ്റ്റ് അടക്കം കോടതിയില്‍ സമര്‍പ്പിച്ചത്. കല്‍ക്കരികേസിലെ പ്രതികളുള്‍പ്പെടെ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി കോടതി പ്രത്യക സമിതിയെ നിയോഗിച്ചത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും രണ്ടുവര്‍ഷം മുമ്പാണ് രഞ്ജിത് സിന്‍ഹ വിരമിച്ചത്.