ഇടുക്കി: ഇടുക്കിയിലെ തോട്ടമേഖലയിലെ ജനങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് നേതാക്കള്‍ തോട്ടം മേഖലകളില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് പെമ്പിള ഒരുമൈ നേതാവ് ലിസ്സി സണ്ണി.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ 2015ല്‍ മൂന്നാറില്‍ നടന്ന പെമ്പിള ഒരുമൈ സമരം. അന്ന് വി.എസ് അച്ചുതാനന്ദന് ഉള്‍പ്പടെയുള്ള എല്‍.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ വരെയെത്തി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തോട്ടം മേഖലയില്‍ എല്‍.ഡി.എഫ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവും തൊഴിലാളികളെ വാഗ്ദാനങ്ങള്‍ നല്കി കയ്യിലെടുക്കുകയെന്നതായിരുന്നു.
എന്നാല്‍ ഭരണത്തില്‍ കയറിയതിനു ശേഷം എല്‍.ഡി.എഫ് സർക്കാര്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നാണ് പെമ്പിള ഒരുമൈ നേതാക്കളില്‍ ഒരാളായ ലിസ്സി സണ്ണി പറയുന്നത്. തോട്ടം മേഖലയെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്കി ഭരണത്തില്‍ കയറിയ എല്‍.ഡി.എഫ് സര്‍ക്കാരില്‍ യാതൊരു വിധ പ്രതീക്ഷകളും ഇല്ലാതെ തേയില നുളളി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയാണ് ഈ തൊഴിലാളികള്‍.