ബെയ്ജിംഗ് : ചൈനയിൽ രക്തപ്പുഴ ഒഴുക്കുമെന്ന് ഇസ്ളാമിക് സ്റ്റേറ്റ് ഭീഷണി. ചൈനയിൽ നിന്നുള്ള ഉയിഗൂർ ഭീകരരാണ് ഭീഷണി ഉയർത്തിയത് .അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് ചൈനയെ ലക്ഷ്യമാക്കിയുള്ള പരാമർശങ്ങളുള്ളത്.
ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാംഗിൽ ഉയിഗുർ വിഘടനവാദികൾ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ചൈനയ്ക്ക് തലവേദനയാണ് . ഇവർ ആഗോള ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
സൈന്യത്തിന് വിവരം കൊടുത്തുവെന്ന് ആരോപിച്ച് ഒരാളെ വധിച്ചു കൊണ്ടാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത് . ഞങ്ങൾ ഖലീഫയുടെ സൈനികരാണ് . ഞങ്ങളുടെ ആയുധം കൊണ്ടാവും മറുപടീ . നിങ്ങളുടെ രാജ്യത്ത് ഞങ്ങൾ ചോരപ്പുഴയൊഴുക്കും എന്നാണ് വീഡിയോ സന്ദേശത്തിൽ തുടർന്ന് പറയുന്നത്.
ചൈനയിൽ നിന്ന് സാംസ്കാരികവും മതപരവുമായ വിവേചനം നേരിടുന്നുവെന്നാണ് ഉയിഗറുകളുടെ പരാതി.
ഇസ്ളാമിക് സ്റ്റേറ്റ് ആദ്യമായാണ് ചൈനയ്ക്കെതിരെ ഭീഷണി മുഴക്കുന്നത്. അതേ സമയം വീഡിയോ കണ്ടിട്ടില്ലെന്ന് ചൈന വ്യക്തമാക്കി. എന്നാൽ കിഴക്കൻ തുർക്കിസ്ഥാൻ ഭീകരർ ചൈനയ്ക്ക് വൻ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ജെംഗ് ഷുവാംഗ് സമ്മതിച്ചു.
ഉയിഗുറുകളുടെ മതപരമായ വികാരങ്ങളിൽ ചൈന സ്വീകരിച്ച അടിച്ചമർത്തൽ നയം നിരവധി പേരെ ഇസ്ളാമിക് സ്റ്റേറ്റിലേക്ക് ആകർഷിച്ചിട്ടുണ്ട്. താടി വളർത്തുന്നതിനും തല മറയ്ക്കുന്നതിലും റമദാൻ നോമ്പെടുക്കുന്നതിനും ചില നിയന്ത്രണങ്ങളുണ്ട്. ഇത്തരം അടിച്ചമർത്തൽ നയമാണ് ചൈനയ്ക്കെതിരെ തിരിയാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ഇസ്ളാമിക് സ്റ്റേറ്റിന്റെ വാദം.