1967 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഗോർഖ് പൂർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മഹന്ത് അവൈദ്യനാഥിന്റെ ഭൂരിപക്ഷം അൻപതിനായിരത്തോളമായിരുന്നു . 1989 ൽ ഹിന്ദുമഹാസഭ സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച അവൈദ്യനാഥ് 91 ലും 96 ലും ബിജെപി സ്ഥാനാർത്ഥിയായി വിജയം കൊയ്തു 1962 മുതൽ 80 വരെ മണിറാം അസംബ്ളി മണ്ഡലത്തെയും അദ്ദേഹം പ്രതിനിധീകരിച്ചു.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻ നിരപ്പോരാളിയായിരുന്ന ഈ മഹന്ത് അവൈദ്യനാഥിന്റെ പിൻഗാമിയാണ് യോഗി ആദിത്യനാഥ്. 1972 ജൂൺ 5 നാണ് ആദിത്യനാഥിന്റെ ജനനം . 1994 ൽ ഇരുപത്തിരണ്ടാം വയസ്സിൽ സന്യാസ ദീക്ഷ സ്വീകരിച്ച ഈ ഗണിത ബിരുദ ധാരി 98 ൽ ഗോരഖ് പൂരിലെ ബിജെപി സ്ഥാനാർത്ഥിയായി . ആദ്യവിജയം ഇരുപത്തയ്യായിരത്തിൽ പരം വോട്ടുകൾക്ക് . 99 ൽ പക്ഷേ ഭൂരിപക്ഷം കുറഞ്ഞ് ഏഴായിരത്തിലെത്തി.
എന്നാൽ 2004 ആയപ്പോഴേക്കും മണ്ഡലത്തിലെ ജനങ്ങൾ ആദിത്യനാഥിനെ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു . 1.42 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് . പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ആദിത്യനാഥിന് . 2009 ൽ ഭൂരിപക്ഷം 2.20 ലക്ഷമായി . ബിജെപി യുപി തൂത്തുവാരിയ 2014 ൽ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു.
പാർലമെന്റിലാകട്ടെ പുറത്താകട്ടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് പ്രസിദ്ധനാണ് യോഗി ആദിത്യനാഥ്. പലപ്പോഴും പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടെങ്കിലും അതിലൊന്നും യാതൊരു കുലുക്കവും അദ്ദേഹത്തിനുണ്ടായിട്ടില്ല . യുപി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധം പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നെങ്കിലും പ്രാദേശിക താരം ആദിത്യനാഥ് തന്നെ ആയിരുന്നു .
എന്തായാലും അഞ്ച് പ്രാവശ്യം തുടർച്ചയായി ഒരു ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ചെറിയ കാര്യമല്ല . അതും ഓരോ പ്രാവശ്യവും ഭൂരിപക്ഷവും ഉയർത്തി വിജയിക്കുന്നത് . അഴിമതി രഹിത പ്രതിച്ഛായയും താരതമ്യേന കുറഞ്ഞ പ്രായവുമാകണം ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം . പിന്നെ പൂർവ്വാഞ്ചലിലെ ജനകീയ നേതാവെന്ന പ്രതിച്ഛായയും .
2019 ലെ തെരഞ്ഞെടുപ്പിൽ യുപി യിൽ 2014 ആവർത്തിക്കാനാണ് മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത് . അതുകൊണ്ട് തന്നെ ആദിത്യനാഥിനെ തെരഞ്ഞെടുത്തത് വെറുതെയല്ലെന്ന് ചുരുക്കം . എന്തായാലും വികസനമാണ് പ്രധാന അജണ്ടയെന്ന് നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു . അത് സാദ്ധ്യമാകുമ്പോൾ ഉത്തർപ്രദേശിനു മാത്രമല്ല രാജ്യത്തിനും വലിയൊരു കുതിച്ചു ചാട്ടത്തിന് കളമൊരുക്കുമെന്നതിൽ സംശയമില്ല