മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം. പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോര്‍, നാഡീപടലങ്ങള്‍ തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
അപൂർവ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തിൽ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ്, മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം ,മൈക്കോബാക്റ്റീരിയം കാനെറ്റി , മൈക്കോബാക്റ്റീരിയം മൈക്രോറ്റി എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.1992 മുതല്‍ ഈ ദിനം ആചരിക്കുന്നു.
50 കൊല്ലത്തിലേറെയായി ക്ഷയരോഗത്തിന് ഫലപ്രദമായ മരുന്നും,വാക്സിനും ലഭ്യമാണ്. ക്ഷയരോഗതിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നില നില്‍ക്കുന്നു.
2010ൽ 1.45 മില്യൺ ക്ഷയരോഗ മരണങ്ങൾ ഉണ്ടായി. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ക്ഷയരോഗ ബാധയാലാണ് മിക്ക എച്ച് .ഐ. വി ബാധിതരും മരണമടയുന്നത്.
ഏകദേശം 350,000 എച്ച് .ഐ. വി . ബാധിതരാണ് 2010ൽ ക്ഷയരോഗം മൂലം മരണമടഞ്ഞത്. ക്ഷയരോഗ-എച്ച്. ഐ. വി കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ് ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( ഡയറക്ടിലി ഒബ്സേര്‍വഡ് ട്രീറ്റ്മെന്റ് ഷെഡ്യുള്‍ :DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.