റിയാദ്: തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റെ ഡൊളാഡ് ട്രംപ്. റിയാദിൽ നടന്ന അറബ്- ഇസ്ലാമിക് ഉച്ചകോടിയിലാണ് പരാമർശം. സ്വന്തം രാജ്യത്ത് ഭീകരവാദം വളരുന്നില്ലെന്ന് ഇസ്ലാമിക് രാജ്യങ്ങൾ ഉറപ്പ് വരുത്തണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആദ്യവിദേശ സന്ദർശനത്തിന് സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവിടെ അറബ് ഇസ്ലാമിക് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഇന്ത്യയെ പരാമർശിച്ചത്. ഭീകരവാദ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. യൂറോപ്യൻ രാജ്യങ്ങളെ കൂടാതെ സൗത്ത് അമേരിക്ക, ഇന്ത്യ, റഷ്യ , ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഭീകരവാദ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മണ്ണിൽ ഭീകരവാദത്തിന് പറ്റിയ വളക്കൂറില്ലെന്ന് ഓരോ രാജ്യവും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
50 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ നേതാക്കൻമാരായിരുന്നു ഉച്ചകോടിയിൽ പങ്കെടുത്തത്. ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ പാകിസ്ഥാനെ ട്രംപ് പരാമർശിക്കാതിരുന്നതും ശ്രദ്ധേയമായി. അമേരിക്ക തുടർച്ചയായി ഇത്തരം ആക്രമണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം പാശ്ചാത്യരും ഇസ്ലാം വംശജരുമായുള്ള പോരാട്ടമായി കാണരുതെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
ഭീകരവാദത്തിനെതിരെ മധ്യ ഏഷ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നതിന്റെ ആവശ്യകതയും ഉച്ചകോടിയിൽ ട്രംപ് ചൂണ്ടിക്കാട്ടി.