ന്യൂഡൽഹി : നയതന്ത്ര തലത്തിൽ പാകിസ്ഥാനെതിരെ മറ്റൊരു നീക്കം വിജയത്തിലെത്തിച്ച് ഇന്ത്യ . ലഷ്കർ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകൾക്കെതിരെ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി.
ഇന്ത്യയിൽ വിവിധ ഭീകരാക്രമണ കേസിൽ പ്രതികളായ സഖി ഉർ റഹ്മാൻ ലഖ്വി , ഹാഫിസ് സയിദ് , ദാവൂദ് ഇബ്രാഹിം തുടങ്ങിയ ആഗോള ഭീകരർക്കെതിരെ യൂറോപ്യൻ യൂണിയൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കും . ഹിസ്ബുൾ മുജാഹിദ്ദീൻ , ഇസ്ളാമിക് സ്റ്റേറ്റ് , അൽ ഖായ്ദ തുടങ്ങിയ സംഘടനകൾക്കെതിരേയും സഹകരണം ഉണ്ടാകും.
ഭീകരതക്കെതിരെ സുരക്ഷ വിഷയത്തിൽ സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടിക്ക് ശേഷമായിരുന്നു സംയുക്ത പ്രസ്താവന. മതമൗലികവാദത്തിനെതിരേയും സൈബർ ശൃംഖല വഴിയുള്ള തീവ്രവാദ പ്രചാരണത്തിനെതിരേയും ആയുധക്കടത്തിനെതിരേയും ഇരുകൂട്ടരും യോജിച്ച് പ്രവർത്തിക്കും .
വ്യാപാര രംഗത്ത് ഇന്ത്യയുടെ അടുത്ത പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2016 ൽ 88 ബില്യണിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ നല്ലൊരു ശതമാനം കയറ്റുമതിയും യൂറോപ്യൻ യൂണിയനിലേക്കാണ് .