ബെംഗളൂരു∙ ബന്നേരുഘട്ട ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവകൾ കടിച്ചുകൊന്നു. മൃഗശാല ജീവനക്കാരനായ ആഞ്ജനേയ (41) നെയാണ് കഴുത്തിൽ കടിച്ച് കൊല്ലപ്പെടുത്തിയത്.
കടുവകൾക്ക് ഭക്ഷണം നൽകാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം.പൊതുജനങ്ങളുടെ സന്ദർശനസമയത്തിനു ശേഷം കടുവകളുടെ കൂട് വൃത്തിയാക്കുവാനും,അവയ്ക്ക് ഭക്ഷണം നൽകാനുമായാണ് ആഞ്ജനേയയും,മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയും ചേർന്ന് കൂട് തുറന്ന് അകത്തു കയറിയത്.
സാധാരണയായി കടുവകളെ സഫാരി ഭാഗത്തേക്ക് മാറ്റിയശേഷം മറ്റൊരു ഭാഗത്താണ് ഭക്ഷണം നൽകാറുള്ളത്.എന്നാൽ സംഭവ ദിവസം ഭക്ഷണം നൽകുന്നയിടത്തിനും സഫാരി ഭാഗത്തിനും ഇടയിലുള്ള മതിലിന്റെ വാതിൽ അടച്ചിരുന്നില്ല.
അകത്തേക്ക് കയറിയ ഉടൻ കടുവകൾ ആക്രമിക്കുകയായിരുന്നു.ഹച്ചെഗൗഡ ഓടിരക്ഷപ്പെട്ടു.സംഭവം അറിഞ്ഞെത്തിയ മറ്റ് ജീവനക്കാരാണ് ആഞ്ജനേയനെ ആശുപത്രിയിലെത്തിച്ചത്.മാംസം കടുവകൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.