ടോക്കിയോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനെ നയിച്ച ഹിരോഹിതോ ചക്രവർത്തിയുടെ ഓർമ്മക്കുറിപ്പ് “ചക്രവർത്തിയുടെ ആത്മഭാഷണം’ ലേലത്തിൽ വിറ്റു. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 2.22 ലക്ഷം ഡോളറിനാണ്(1.41കോടി രൂപ) ഓർമ്മക്കുറിപ്പ് വിറ്റുപോയത്. 1945 ഓഗസ്റ്റിൽ ജപ്പാൻ യുദ്ധത്തിൽ കീഴടങ്ങുന്നതിന് മുന്പ് വരെയുള്ള സംഭവങ്ങളെ കുറിച്ച് ഹിരോഹിതോയുടെ അനുയായിയുടെ കൈപ്പടയിലാണ് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹിരോഹിതോയുടെ ഭരണത്തിന്റെ തുടക്കകാലത്ത് ജപ്പാൻ ലോകത്തിലെ ഒൻപതാമത്തെ സാമ്പത്തിക ശക്തിയും, ലോകത്തിലെ മൂന്നാമത്തെ നാവികശക്തിയും ആയിരുന്നു.ഹിരോഹിതോയുടെ അവസാന കാലങ്ങളിൽ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നു.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനെ നയിച്ച അദ്ദേഹത്തിന് യുദ്ധകാലത്തെ കുറ്റങ്ങൾക്കായി വിചാരണ നേരിടേണ്ടി വന്നിരുന്നില്ല.
ഹിരോഹിതോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1989ൽ, മകൻ അകിഹിതോ ചക്രവർത്തിയായി സ്ഥാനമേറ്റു. ഈയിടെ, മോശമായ ആരോഗ്യസ്ഥിതി മൂലം അകിഹിതോ സ്ഥാനത്യാഗം ചെയ്യാൻ തീരുമാനിച്ചിരുന്നു.