തൃശൂർ: മഞ്ജു വാര്യർ ചിത്രം മോഹൻലാലിന്റെ റിലീസിങ്ങിന് തൃശൂർ ജില്ലാ കോടതിയുടെ സ്റ്റേ. പകർപ്പവകാശ ലംഘനത്തിനെതിരെ കലവൂർ രവികുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.ഇനിയൊരു ഉത്തരവുണ്ടാകും വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. സാജിദ് യാഹിയ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാൽ വിഷു ചിത്രമായാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ തന്റെ കഥാ സമാഹാരം മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയതെന്ന് ആരോപിച്ച് കലവൂർ രവികുമാർ നൽകിയ ഹർജിയിലാണ് കോടതി പ്രദർശനം തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകും വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
2005 ൽ പ്രസിദ്ധീകരിച്ച മോഹൻലാലിനെ എനിക്കിപ്പോൾ പേടിയാണ് എന്ന തന്റെ കഥയാണ് സിനിമയാക്കിയതെന്നാണ് കലവൂർ രവികുമാറിന്റെ ആരോപണം. ചിത്രത്തിനെതിരെ പകർപ്പവകാശ ലംഘനത്തിനാണ് കേസ് നൽകിയിരുന്നത്. സിനിമയുടെ കഥ തന്റേതാണെന്ന് എഴുതിക്കാണിക്കുകയും സിനിമയുടെ ലാഭത്തിന്റെ 25% തുകയും നല്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരുന്നത്.
തന്റെ പരാതിയിൽ കഴമ്പുണ്ടെന്നുകണ്ടെത്തിയ ഫെഫ്കയുടെ തീരുമാനം പോലും ലംഘിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് രവികുമാർ വ്യക്തമാക്കിയിരുന്നു . എന്നാൽ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണ് രവികുമാറിന്റേതെന്നായിരുന്നു സംവിധായകൻ സാജിദ് യാഹിയയുടെ പ്രതികരണം .