വാഷിംഗ്ടണ്‍ : ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു.
ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതിയുടെ വിധി.
കമ്പനിയുടെ ടാല്‍ക്കം പൗഡർ വ്യക്തി ശുചിത്വത്തിനായി ഉപയോഗിച്ചിരുന്നുവെന്നും, അതാണ് തങ്ങൾക്ക് കാൻസർ ബാധിക്കാൻ കാരണമായതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന് മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.
ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്കാന് കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു.
ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് മെസോതെലിയോമ എന്ന ക്യാൻസർ വന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫൻ ലാൻസോ എന്നയാൾക്ക് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ മുൻപ് ന്യൂ ജേഴ്സി കോടതിയും വിധിച്ചിരുന്നു.